Monday, October 12, 2009

രോഗിയായി തെരുവില്‍ കിടന്ന അന്‍വര്‍ഷ നാട്ടിലേക്ക് പോയി

റിയാദ്: രോഗിയായത് മൂലം കമ്പനിയധികൃതര്‍ തെരുവില്‍ തള്ളിയ മലയാളിയുടെ പ്രശ്നം സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പായി. പ്രമേഹം മൂര്‍ഛിച്ച് കാലില്‍ പഴുത്തൊലിക്കുന്ന വ്രണവുമായി ദിവസങ്ങളോളം ബത്ഹയിലെ തെരുവില്‍ കിടന്ന മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശി കൊടലായില്‍ മുഹമ്മദ് അന്‍വര്‍ഷ (49) യെ സാമൂഹിക പ്രവര്‍ത്തകര്‍ ഏറ്റെടുത്ത വിവരം ഇന്നലെ 'ഗള്‍ഫ് മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. റിയാദ് കേന്ദ്രമായ പ്രമുഖ മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ പാചകക്കാരനായ ഇയാളെ രോഗബാധയെ തുടര്‍ന്ന് ശമ്പളമോ, കിടക്കാനിടമോ, ചികില്‍സയൊ നല്‍കാതെ കമ്പനിയധികൃതര്‍ പുറത്താക്കിയ വിവരം ഫൊക്കാസ ഭാരവാഹികള്‍ വഴി എംബസി സാമൂഹിക ക്ഷേമ വിഭാഗത്തിന് പരാതിയായും നല്‍കിയിരുന്നു. എംബസിയധികൃതര്‍ ചുമതലപ്പെടുത്തിയ പ്രകാരം ഫൊക്കാസ ജനറല്‍ സെക്രട്ടറി മാള മൊഹ്യുദ്ദീന്‍ കമ്പനി ആസ്ഥാനത്ത് ചെന്ന് ജനറല്‍ മാനേജരുമായി ചര്‍ച്ച നടത്തുകയും മനസലിഞ്ഞ അധികൃതര്‍ വിസ റദ്ദ് ചെയ്ത് ഇയാളെ നാട്ടില്‍ അയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മുഴുവന്‍ ശമ്പളവും, വിമാന ടിക്കറ്റും നല്‍കാമെന്നും അവര്‍ സമ്മതിച്ചു. ടിക്കറ്റും ശമ്പളവും കിട്ടിയ അന്‍വര്‍ഷ ഒമാന്‍ എയറില്‍ ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. ഒരുപാട് പ്രതീക്ഷകളുമായെത്തി വെറും കയ്യോടെ മടങ്ങേണ്ടിവന്ന അന്‍വര്‍ഷാക്ക് ആള്‍കേരള പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ 'സാന്ത്വനം' കിറ്റ് നല്‍കി. കുടുംബത്തിനാവശ്യമായ വസ്ത്രമടക്കം വിവിധ സാധനങ്ങളടങ്ങിയ 'സാന്ത്വനം' കിറ്റ് അസോസിയേഷന്‍ സെക്രട്ടറി നസീര്‍ കടക്കല്‍ അന്‍വര്‍ഷാക്ക് കൈമാറി. ഇയാളുടെ ദുരിതകഥയറിഞ്ഞവര്‍ നല്‍കിയ സംഭാവനകള്‍ സമാഹരിച്ച സഹായധനവും കൈമാറി. കേരളത്തിലെ ഏതെങ്കിലും മികച്ച ആശുപത്രിയില്‍ വിദഗ്ധ ചികില്‍സ സൌജന്യമായി ലഭ്യമാക്കാന്‍ വേണ്ട സഹായങ്ങള്‍ തൃശൂര്‍ ആസ്ഥാനമായ 'ശാന്തി മെഡിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സെന്റര്‍' മേധാവി ഉമാപ്രേമന്‍ വാഗ്ദാനം ചെയ്തതായി സെന്ററിന്റെ റിയാദ് ഘടകം കണ്‍വീനര്‍ അലോഷ്യസ് അറിയിച്ചു. തന്റെ ദുരിതത്തില്‍ തന്നെ സഹായിക്കാന്‍ രംഗത്തെത്തിയ എല്ലാവരോടും അന്‍വര്‍ഷ യാത്രയയപ്പ് ചടങ്ങില്‍ നന്ദി പറഞ്ഞു. നാട്ടിലെത്തിയാലുടന്‍ വിസക്കായി കടമായും മറ്റും സമാഹരിച്ചു നല്‍കിയ 75000 രൂപ കോഴിക്കോട്ടെ ഏജന്റില്‍ നിന്ന് തിരിച്ചുവാങ്ങാന്‍ ശ്രമിക്കുമെന്നും അന്‍വര്‍ഷാ പറഞ്ഞു. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുള്ള നിര്‍ദ്ധനകുടുംബത്തിന്റെ ഏകാശ്രയമായ അന്‍വര്‍ഷ ഈ വര്‍ഷം ഓഗസ്റ്റ് 16നാണ് കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജന്‍സി വഴി റിയാദിലെത്തിയത്.

നജിം കൊച്ചുകലുങ്ക്

No comments:

Post a Comment