Saturday, November 28, 2009

മരുഭൂമിയിലെ ജലദുരന്തം ബാക്കിവെച്ചത്

മരുഭൂമിയില്‍ മഴ പെയ്യുന്നത് ഒരു പാത്രത്തിലേക്ക് വെള്ളമൊഴിക്കുന്നതുപോലെയാണ്. പാത്രത്തിന്റെ വക്കോളമെത്തുമ്പോള്‍ വെള്ളം തുളുമ്പി തൂവും. അതുപോലൊന്നു തുളുമ്പിതൂവിയതാണ് മരുഭൂമി കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ജലദുരന്തത്തിന് ജിദ്ദയെ കണ്ണീര്‍സാക്ഷിയാക്കിയത്. പ്രളയത്തിന്റെ മൂന്നാംദിവസം ദുരന്ത മുഖത്ത് കണ്ടതും കേട്ടതും മാധ്യമ പ്രവര്‍ത്തകന്‍ ഷഖീബ് കൊളക്കാടന്‍ വിവരിക്കുന്നു

ജിദ്ദയിലെ മലവെള്ളപ്പാച്ചില്‍ നക്കിത്തുടച്ചത് മലയാളികളുടെ സ്വപ്നങ്ങള്‍

ജിദ്ദ: രണ്ട് മണിക്കൂര്‍ തുള്ളിക്കൊരുകുടം വെച്ച് പെയ്ത മഴ ജാമ ഗുവൈസയിലും കിലോ 14 ലും അറസാത്തിലും ഉള്ള പ്രവാസികളും സ്വദേശികളും ഒരു പോലെ ആസ്വദിച്ചു. കാരണം അവരില്‍ പലര്‍ക്കും ജിദ്ദയില്‍ അങ്ങിനെയൊരു മഴ പുത്തന്‍ അനുഭവമായിരുന്നു. കോരിച്ചൊരിഞ്ഞെത്തിയ മഴയില്‍ വരണ്ട മരുഭൂമി നനഞ്ഞു കുതിരുന്നത് ആസ്വദിച്ചു കൊതി തീരും മുമ്പേ മഴ തോര്‍ന്നു. നിനച്ചിരിക്കാതെ വന്ന മഴയെ കുറിച്ചുള്ള മധുരതരമായ ഓര്‍മ്മകള്‍ ഏറെ നേരം മനസില്‍ നിന്നില്ല. അതിനു മുമ്പേ പെട്ടെന്നാണ് റോഡിനു മുകളില്‍ നിന്നും കാതടപ്പിക്കുന്ന ശബ്ദവുമായി മലവെള്ളം കുതിച്ചെത്തിയതെന്ന് ഹാറ റഷീദിലെ ഒരു കല്യാണ മണ്ഡപത്തില്‍ ജോലി ചെയ്യുന്ന വണ്ടൂര്‍ സ്വദേശി സുനീര്‍ ഓര്‍ക്കുന്നു. പിന്നെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അദ്ദേഹത്തിനും കൃതമായി ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല.


സുനീര്‍ ജോലി ചെയ്തിരുന്ന കല്യാണമണ്ഡപവും അവിടെയുള്ള മററ് കെട്ടിടങ്ങളും നിമിഷ നേരം കൊണ്ട് മലവെള്ളം തുടച്ചു നീക്കി. അതിശക്തമായി വന്ന വെള്ളത്തോടൊപ്പം റോഡിലുണ്ടായിരുന്ന ട്രെയിലറുകളും ടാങ്കര്‍ ലോറികളും കാറുകളും മററ് വാഹനങ്ങളും താഴോട്ട് ഒഴുകിത്തുടങ്ങി. വാഹനങ്ങളില്‍ യാത്ര ചെയ്തവരില്‍ പലര്‍ക്കും വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെടാനായെങ്കിലും പലരും വാഹനത്തോടൊപ്പം ഒഴുകിപ്പോയി. വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയ സുനീര്‍ ഒരു ജി.എം.സി വണ്ടിയുടെ അരികില്‍ പിടിച്ചാണ് രക്ഷപ്പെട്ടത്. സൂനീറിനെ മുറുകെപ്പിടിച്ച് സുഡാനിയായ സൂപ്പര്‍വൈസര്‍ ഏറെ നേരെ നിന്നെങ്കിലും പിന്നീട് പിടിവിട്ട് ഒഴുകിപ്പോയി. മൂന്ന് ദിവസമായിട്ടും അദ്ദേഹത്തിന്റെ ഒരു വിവരവുമില്ലെന്ന് സുനീര്‍ പറഞ്ഞു. ഇങ്ങിനെ ഈ ഭാഗങ്ങളിലെല്ലാം വെള്ളത്തോടൊപ്പാ ഒഴുകിപ്പോയവര്‍ നൂറു കണക്കിനാണ്. പല സ്ഥലങ്ങളിലും ഭൂമിക്കടിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിട്ടുണ്ട്. ജിദ്ദയിലെ സിവില്‍ ഡിഫന്‍സ് ട്രൂപ്പും മററ് രക്ഷാ പ്രവര്‍ത്തകരും അധികവും മക്കയിലും മിനായിലും മദീനയിലുമായി ഹജജ് സര്‍വ്വീസിലാണ്. എങ്കിലും ഊര്‍ജ്ജിതമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ജിദ്ദയുടെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു.









Thursday, November 26, 2009

മരുഭൂമിയിലെ ജലദുരന്തം

ജിദ്ദയില്‍ ബുധനാഴ്ചയുണ്ടായ മഴവെള്ള പാച്ചിലിന്റെ ഭീകരദൃശ്യങ്ങള്‍.
ദുരന്തത്തില്‍ മലയാളിയുള്‍പ്പടെ 77 ജീവനുകള്‍ പൊലിഞ്ഞു.















ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്: മുജീബ് മുതുവള്ളൂര്‍

Monday, November 9, 2009

സ്ളേറ്റില്‍ ബ്ലോഗനയുടെ മാര്‍ക്ക്

രണ്ടാം ക്ലാസിലെ കൊല്ലവര്‍ഷ പരീക്ഷക്ക്
കിട്ടിയത് അഞ്ചുമാര്‍ക്ക്
കറുത്ത സ്ളേറ്റില്‍ വെളുത്തുകിടന്ന അഞ്ചിനുമുകളിലൂടെ വിരലോടിച്ച്
വിരല്‍ തുമ്പത്ത് തടഞ്ഞ ചോക്കുപൊടി കൊണ്ട് അടുത്തൊരു പൂജ്യമിട്ട്
അമ്പതാക്കി
പരീക്ഷക്ക് അമ്പതില്‍ അമ്പതും വാങ്ങി വീട്ടില്‍ വീരനായി
(അഞ്ചിനെ വഞ്ചിച്ചതുകൊണ്ടാകാം
അഞ്ചിലെന്നെ തോല്‍പിച്ച് അവന്‍ പകരം വീട്ടി)
സ്ളേറ്റുള്ളപ്പോള്‍ മോഹം ഒരു ചോക്കു സ്വന്തമാക്കാനായിരുന്നു
ഇഷ്ടം പോലെ മാര്‍ക്കിട്ട് ടീച്ചറെ തോല്‍പിക്കാമല്ലൊ

ഇപ്പോള്‍ സ്ളേറ്റില്‍ ബ്ലോഗനയുടെ മാര്‍ക്ക്
രണ്ട് പേജിലായി നിറഞ്ഞുകിടക്കുമ്പോള്‍
വിരല്‍ തുമ്പിലെ ചോക്കുപ്പൊടി
ഒരിളം കാറ്റേറ്റ് പറന്നുപോകുന്നു





http://picasaweb.google.com/fidhel/Blogana?feat=directlink

Tuesday, November 3, 2009

മൂന്ന് തമിഴന്മാരുടെ മരണകാരണം വിഷമദ്യമെന്ന് വൈദ്യറിപ്പോര്‍ട്ട്

റിയാദ്: മൂന്നുമാസം മുമ്പ് റിയാദിലുണ്ടായ മൂന്നു തമിഴന്മാരുടെ മരണം വിഷമദ്യം മൂലമാണെന്ന് വൈദ്യറിപ്പോര്‍ട്ട്. ബദിയ, ദാഅല്‍ മഹദൂദില്‍ നിര്‍മാണത്തൊഴിലാളികളായിരുന്ന കന്യാകുമാരി തലക്കുളം പുതുവിളൈ തിങ്കള്‍ നഗര്‍ സ്വദേശികളായ നടേശന്‍ ചെല്ല നാടാര്‍ (47), മകന്‍ മണി (28), പുതുവിളൈ കണ്ടനുവിളയില്‍ മരിയ രാജേന്ദ്രന്‍ (45) എന്നിവരാണ് മരിച്ചത്. മറ്റ് മൂന്നുപേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തു. ഇവരെല്ലാം ദാഅല്‍ മഹദൂദില്‍ ജോലിസ്ഥലത്തോട് ചേര്‍ന്നുള്ള താമസസ്ഥലത്ത് ഒരുമിച്ചു കഴിഞ്ഞവരാണത്രെ. മീഥൈല്‍ ആല്‍ക്കഹോള്‍ അമിതമായി ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് മൃതദേഹങ്ങളില്‍ നടത്തിയ വൈദ്യപരിശോധന ഫലം തെളിയിക്കുന്നത്. ഇന്ത്യന്‍ എംബസിക്ക് പോലീസ് നല്‍കിയ വൈദ്യറിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പരാതിയില്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കുകയായിരുന്നത്രെ. പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ എംബസി സാമൂഹിക ക്ഷേമകാര്യവിഭാഗം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പി.ആര്‍.സി ജനറല്‍ സെക്രട്ടറി ശിഹാബ് കൊട്ടുകാടിനെ എംബസി ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ശിഹാബ് വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ശ്രമം നടത്തുന്നതിനിടയിലാണ് മരിച്ച മൂന്നുപേരും സ്പോണ്‍സറുമാരുടെ അടുത്തുനിന്ന് ഒളിച്ചോടി ഇഖാമയൊ മറ്റ് രേഖകളൊ ഇല്ലാതെ അനധികൃതമായി താമസിക്കുന്നവരായിരുന്നെന്ന് വെളിപ്പെട്ടത്. കാഴ്ചശക്തി നഷ്ടപ്പെട്ടവരില്‍ രണ്ടുപേരെ അവരുടെ സ്പോണ്‍സര്‍മാര്‍ നാട്ടിലേക്ക് തിരിച്ചയച്ചെന്ന് വിവരം കിട്ടിയിട്ടുണ്ട്. ഒരാള്‍ കാഴ്ച നഷ്ടപ്പെട്ട നിലയില്‍ ബദിയയിലെ ഒരു മുറിയില്‍ കഴിയുകയാണെന്നും അറിയുന്നു. ഇവരും മരിച്ചവരുടെ അതേ നാട്ടുകാരാണത്രെ. ഇക്കഴിഞ്ഞ ജൂലൈ 12നാണ് ദുരന്തമുണ്ടായത്. രാവിലെ മുറിക്കുള്ളില്‍ രണ്ടുപേര്‍ മരിച്ചുകിടക്കുന്ന വിവരമറിഞ്ഞെത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. മണിയും മരിയ രാജേന്ദ്രനുമാണ് മുറിക്കുള്ളില്‍ മരിച്ചുകിടന്നത്. മൂന്ന് ദിവസത്തിന് ശേഷം ബദിയ പ്രിന്‍സ് സല്‍മാന്‍ ആശുപത്രിയിലാണ് മണിയുടെ പിതാവ് നടേശന്‍ മരിച്ചത്. നിര്‍മാണ തൊഴില്‍ കരാറെടുത്തു ചെയ്യുന്നവരായിരുന്നു ആറുപേരും. ഒരുമിച്ച് താമസിക്കുന്ന ഇവര്‍ രാത്രിയില്‍ അമിതമായി മദ്യപിക്കുകയായിരുന്നത്രെ. അതാണ് ദുരന്തത്തില്‍ കലാശിച്ചത്. നടേശന്റെ മൃതദേഹം പ്രിന്‍സ് സല്‍മാന്‍ ആശുപത്രി മോര്‍ച്ചറിയിലും മറ്റുരണ്ടുപേരുടേതും ശുമേസി ആശുപത്രി മോര്‍ച്ചറിയിലുമാണ്. മൂന്നുപേരുടെയും സ്പോണ്‍സര്‍മാരെ കുറിച്ചോ, ഇഖാമ, പാസ്പോര്‍ട്ട് പോലുള്ള ഔദ്യോഗിക രേഖകള്‍ സംബന്ധിച്ചോ അറിവില്ല. ഇതിനായി അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഇതുമൂലം നടപടിക്രമങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ മൂന്നു കുടുംബങ്ങളും ആവശ്യമുന്നയിച്ചിരിക്കുകയാണ്.

നജിം കൊച്ചുകലുങ്ക്