Friday, October 30, 2009

എട്ടാമത് ഇന്ത്യ^സൌദി സംയുക്ത സമിതി യോഗം ഇന്ന്: തൊഴിലാളിവിഷയങ്ങളും ചര്‍ച്ച ചെയ്യും

റിയാദ്: സാമ്പത്തിക^വാണിജ്യ^ശാസ്ത്ര^സാങ്കേതിക^സാംസ്കാരിക സഹകരണത്തിനായുള്ള എട്ടാമത് ഇന്ത്യ^സൌദി ജോയിന്റ് കമ്മീഷന്‍ (ഇന്ത്യ^സൌദി സംയുക്ത സമിതി) യോഗം ഇന്ന് (ശനി) റിയാദ് പാലസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ കേന്ദ്രധനകാര്യ മന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി ഇന്ത്യന്‍ സംഘത്തെ നയിക്കും. സൌദി വാണിജ്യ വ്യവസായ മന്തി അബ്ദുല്ല ബിന്‍ അഹമ്മദ് സൈനുല്‍ അലിറസയാണ് സൌദിപക്ഷത്തിന് നേതൃത്വം നല്‍കുക. സൌദി ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ചേരിയില്‍ അണിനിരക്കുന്ന സംഘത്തില്‍ മന്ത്രാലയതലത്തിലുള്ള ഉന്നതോദ്യോഗസ്ഥരും വിവിധ ഇന്ത്യന്‍ പൊതുമേഖല^സ്വകാര്യ കമ്പനികളെ പ്രതിനിധീകരിക്കുന്ന 50ാളം പ്രമുഖ വ്യവസായികളുമാണുള്‍പ്പെടുന്നത്. സൌദി ചേരിയിലാകട്ടെ സര്‍ക്കാര്‍, സര്‍ക്കാരേതര സ്വകാര്യ വാണിജ്യ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ അണിനിരക്കും. 2006ല്‍ സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ ഇന്ത്യാസന്ദര്‍ശന വേളയില്‍ നടന്ന ചരിത്രപരമായ 'ദല്‍ഹി പ്രഖ്യാപന'ത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്ന നിലയിലാണ് ഇത്തരം ഉഭയകക്ഷി ചര്‍ച്ചാവേദികളൊരുങ്ങുന്നത്. സാധാരണഗതിയില്‍ വാണിജ്യ^ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് ചര്‍ച്ച നടക്കാറുള്ള വേദിയില്‍ ഇതാദ്യമായി സൌദിയിലെ ഇന്ത്യന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്യും. 1983ല്‍ രൂപവത്കരിച്ച കമ്മീഷന്റെ അവസാന യോഗം 2007ല്‍ ന്യൂഡല്‍ഹിയിലാണ് നടന്നത്. ജോയിന്റ് കമ്മീഷന്‍ രൂപവത്കരിച്ച ശേഷം നടന്ന ആദ്യസമ്മേളനത്തില്‍ പ്രണബ്കുമാര്‍ മുഖര്‍ജിയായിരുന്നു ഇന്ത്യന്‍ സംഘത്തെ നയിച്ചത്. വാണിജ്യം, സാമ്പത്തികം, നിക്ഷേപം, വിദ്യാഭ്യാസം, തൊഴില്‍, വിസ, സാമൂഹികക്ഷേമം തുടങ്ങിവിവിധ വിഷയങ്ങളില്‍ നടക്കുന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ സൌദിയിലെ 18ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ വിഷയത്തിന് പ്രത്യേക ഊന്നല്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തൊഴിലാളികളും തൊഴിലുടമകളുമായി ബന്ധപ്പെട്ട് അനുദിനമുയരുന്ന തര്‍ക്ക, വ്യവസ്ഥ ലംഘന പ്രശ്നങ്ങള്‍ സംബന്ധിച്ച് വിപുലമായ ചര്‍ച്ചയാണ് യോഗത്തിലുണ്ടാവുക എന്ന് കരുതുന്നു. തൊഴില്‍ ദാതാക്കളും തൊഴിലാളികളും തമ്മിലുണ്ടാകേണ്ട വ്യവസ്ഥാപിതവും ലിഖിതവുമായ കരാറും അതിനുണ്ടാവേണ്ട നിയമസരംക്ഷണവും സംബന്ധിച്ച് പ്രത്യേക ഊന്നലോടെയാവും ചര്‍ച്ച. ഓരോവര്‍ഷവും വര്‍ദ്ധിച്ച് വരുന്ന ആയിരക്കണക്കിന് തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുതകുന്ന ഒരു സ്ഥിരംസംവിധാനം ഉരുത്തിരിഞ്ഞുവരാനും ഇന്ത്യന്‍ മിഷന് അതില്‍ നേതൃപരമായ പങ്കാളിത്തം ഉറപ്പാക്കാനും ചര്‍ച്ച ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു. സമ്മേളനത്തിന്റെ അനുബന്ധമെന്നനിലയില്‍ നിരവധി വാണിജ്യപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. റിയാദ് പാലസ് ഹോട്ടലില്‍ ഇന്ന് രാവിലെ 10ന് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ മേളയും ഇന്ത്യന്‍ കാറ്റലോഗ് ഷോ ആയ 'ഇന്ത്യാ കാറ്റക്സും' പ്രണബ് കുമാര്‍ മുഖര്‍ജി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വ്യവസായിക സംഗമവും നടക്കും.

നജിം കൊച്ചുകലുങ്ക്