Tuesday, February 2, 2010

'ഇന്നലെ'കള്‍ മറന്നൊരാള്‍ തെരുവില്‍ അലയുന്നു

റിയാദ്: ഓര്‍മയില്‍നിന്ന് ഇന്നലെകള്‍ മാഞ്ഞുപോയി, താനാരാണെന്ന് പോലും ഓര്‍ത്തെടുക്കാനാവാതെ അജ്ഞാതന്‍ തെരുവില്‍ അലയുന്നു. റിയാദ് ശുമേസിയിലെ ആശുപത്രി പരിസരത്താണ് ഏത് രാജ്യക്കാരനാണെന്ന് വ്യക്തമാകാത്ത യുവാവ് രണ്ടുദിവസമായി അലഞ്ഞുതിരിയുന്നത്.
ഇയാള്‍ക്ക് വ്യക്തമായ രീതിയില്‍ സംസാരിക്കാനും കഴിയുന്നില്ല. താടിയെല്ലിന് പരിക്കേറ്റതിനാല്‍ ബാന്‍ഡേജുണ്ട്. അപകടത്തിലുണ്ടായതുപോലെയാണ് താടിയെല്ലിലെ പരിക്ക്. മുന്‍വശത്തെ മൂന്ന് പല്ലുകള്‍ അടര്‍ന്നു പോയിട്ടുണ്ട്. വായക്കകത്തും മുറിവുകളുണ്ട്. ലുങ്കിയും ഷര്‍ട്ടുമാണ് വേഷം. അപകടത്തിലോ മറ്റോ ഉണ്ടായ കനത്ത ആഘാതത്തില്‍ ഓര്‍മ നഷ്ടപ്പെട്ടതു പോലെയാണ് പെരുമാറ്റം. അവ്യക്തമായി സംസാരിക്കുന്നത് ഹിന്ദിയിലും ഉറുദുവിലുമാണ്. ശുമേസി ആശുപത്രിയിലെ ജീവനക്കാരും കേളി പ്രവര്‍ത്തകരുമായ ചന്ദ്രന്‍പിള്ള, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ ഇയാളെ സഹായിക്കാനായി സമീപിച്ചെങ്കിലും വിവരങ്ങളൊന്നും അറിയാനായില്ല. ഇഖാമയോ മറ്റു രേഖകളോ കൈവശമില്ല. ഒരു തുവാല മാത്രമാണ് ഷര്‍ട്ടിന്റെ കീശയിലുള്ളത്. മേല്‍വിലാസവും ജോലിയും മറ്റും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുമാകുന്നില്ല. കഴിക്കാനായി ജ്യൂസും ഭക്ഷണവും നല്‍കിയപ്പോള്‍ വായയിലെ മുറിവുകള്‍ കാരണം കുടിക്കാനായില്ല. ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് പേനയും കടലാസും നല്‍കിയപ്പോള്‍ അവ്യക്തമായി എഴുതിയതില്‍ അവസാനം ഷാ എന്ന് കാണാമായിരുന്നു. ബംഗ്ലാദേശുകാരനായിരിക്കുമെന്ന് സംശയിച്ച് അവിടെ നിന്നുള്ളവരെ കൊണ്ട് സംസാരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. മുറിയില്‍ പോകണമെന്ന് പറയുന്നുണ്ടങ്കിലും എവിടെയാണന്ന് വ്യക്തമല്ല. ഇതിനിടയില്‍ ബദിയ എന്ന് പറഞ്ഞതായി കേളി പ്രവര്‍ത്തകര്‍ പറഞ്ഞു.
രേഖകളില്ലാത്തതിനാല്‍ ശുമേസി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ആശുപത്രിയിലെ അടിയന്തര വിഭാഗത്തിന്റെ വരാന്തയില്‍ അഭയം തേടിയിരിക്കുകയാണ് ഇപ്പോള്‍. ഇയാളെ കുറിച്ച് അറിയുന്നവര്‍ ചന്ദ്രന്‍പിള്ള (0502673748), അബ്ദുല്‍ ജബ്ബാര്‍ (0503229428) എന്നിവരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചു.