Monday, October 12, 2009

രോഗിയായ തൊഴിലാളിയെ കമ്പനിയധികൃതര്‍ തെരുവിലുപേക്ഷിച്ചു

റിയാദ്: പ്രമേഹം മൂര്‍ഛിച്ച് അവശനായ മലയാളിയെ മാന്‍പവര്‍ സപ്ലൈ കമ്പനിയധികൃതര്‍ തെരുവിലുപേക്ഷിച്ചതായി ഇന്ത്യന്‍ എംബസിക്ക് പരാതി. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശി കൊടലായില്‍ മുഹമ്മദ് അന്‍വര്‍ഷ (49) യെയാണ് കാലിലെ പഴുത്ത് നീരൊലിക്കുന്ന വ്രണവുമായി ദിവസങ്ങളായി ബത്ഹയിലെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സാമൂഹിക പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. റിയാദ് കേന്ദ്രമായ പ്രമുഖ മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ പാചകക്കാരനായ ഇയാളെ രോഗബാധിതനായതിനെ തുടര്‍ന്നാണ് ശമ്പളമോ, കിടക്കാനിടമോ, ചികില്‍സയൊ നല്‍കാതെ കമ്പനിയില്‍ നിന്ന് പുറത്താക്കിയതെന്ന് ഫൊക്കാസ ഭാരവാഹികള്‍ വഴി എംബസി സാമൂഹിക ക്ഷേമ വിഭാഗത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 16നാണ് കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജന്‍സി വഴി ഇയാള്‍ റിയാദിലെത്തിയത്. കമ്പനിയുടെ ഹൊഫൂഫിലെ പ്രൊജക്ടിലാണ് നിയമിച്ചത്. അവിടെ ജോലി ചെയ്യുന്നതിനിടെയാണ് കാലില്‍ വ്രണമുണ്ടായി പഴുത്തൊലിക്കാന്‍ തുടങ്ങിയത്. പ്രൊജക്ട് മാനേജരോട് ചികില്‍സാസഹായം ആവശ്യപ്പെട്ടെങ്കിലും പ്രാഥമിക ശുശ്രൂഷപോലും നല്‍കാതെ റിയാദിലേക്ക് വണ്ടികയറ്റിവിടുകയാണുണ്ടായത്. ചികില്‍സ കിട്ടാതെ കൂടുതല്‍ വഷളായ വ്രണവുമായി കമ്പനിയാസ്ഥാനത്തെത്തിയ മുഹമ്മദിനൊട് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാകാതെ വിമാന ടിക്കറ്റെടുത്തുകൊടുത്താല്‍ നാട്ടിലേക്ക് തിരിച്ചയക്കാം എന്നാണ് അധികൃതര്‍ പറഞ്ഞതത്രെ. ശമ്പളമായി ഒരു റിയാല്‍ പോലും കിട്ടാതിരുന്ന മുഹമ്മദിന്റെ കൈവശം ടിക്കറ്റിന് പോയിട്ട് ആഹാരത്തിന് പോലുമുള്ള പണമുണ്ടായിരുന്നില്ല. ചികില്‍സക്കൊ, താമസിക്കാനൊ ഒരു സൌകര്യവും നല്‍കാതെ കമ്പനിയധികൃതര്‍ പറഞ്ഞുവിടുകയായിരുന്നു. പിന്നെ തെരുവു മാത്രമായിരുന്നു ആശ്രയം. വാണിജ്യ കേന്ദ്രമായ ബത്ഹയിലെത്തിയ ഇയാള്‍ ഒരു പള്ളിക്ക് സമീപം തെരുവില്‍ ദിവസങ്ങളോളം കഴിഞ്ഞു. വഴിയാത്രക്കാരോട് ഭിക്ഷവാങ്ങിയാണ് വിശപ്പകറ്റിയത്. വ്രണം അപ്പോഴേക്കും വഷളായ നിലയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകര്‍ ഇയാളെ സമീപത്തെ ഷിഫ അല്‍ ജസീറ പോളിക്ലിനിക്കില്‍ പ്രവേശിപ്പിച്ച് അടിയന്തര ശുശ്രൂഷ നല്‍കി. ഇയാളെ പരിശോധിച്ച ഡോക്ടര്‍ പ്രമേഹം മൂര്‍ഛിച്ചതാണെന്നും എത്രയും വേഗം കൂടുതല്‍ സൌകര്യങ്ങളുള്ള ഏതെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികില്‍സ നല്‍കണമെന്നും നിര്‍ദേശിച്ചു. ക്ലിനിക്കില്‍ നിന്ന് ലഭിച്ച സൌജന്യ ചികില്‍സയുടെ ആശ്വാസത്തിലാണ് മുഹമ്മദ് ഇപ്പോള്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഉചിത ചികില്‍സയും താമസസൌകര്യവും ശമ്പളവും നല്‍കാന്‍ കമ്പനിയോടാവശ്യപ്പെടണമെന്നാണ് ഫൊക്കാസ പ്രവര്‍ത്തകര്‍ എംബസി സാമൂഹികക്ഷേമ വിഭാഗം അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഫൊക്കാസ പ്രവര്‍ത്തകര്‍ ഇയാള്‍ക്ക് അഭയം നല്‍കിയിരിക്കുകയാണ്.

നജിം കൊച്ചുകലുങ്ക്

No comments:

Post a Comment