Saturday, June 26, 2010

'ആടുജീവിത'ത്തില്‍നിന്ന് ജിബിനെ രക്ഷപ്പെടുത്താന്‍ മനുഷ്യസ്‌നേഹികള്‍ രംഗത്ത്

റിയാദ്: മരുഭൂമിയിലെ 'ആടുജീവിത'ത്തില്‍നിന്ന് രക്ഷ തേടിയുള്ള ജിബിന്റെ നിലവിളിക്ക് ഉത്തരമായി മനുഷ്യസ്‌നേഹികള്‍ രംഗത്ത്. ഡ്രൈവര്‍ ജോലിയുടെ വിസയിലെത്തിയ ശേഷം ആട്ടിനെ മേയ്ക്കാന്‍ നിയോഗിക്കപ്പെട്ട് മരുഭൂമിയിലെ തിളക്കുന്ന ചൂടില്‍ മനസും ശരീരവും വെന്തുരുകിയുള്ള ഈ 23കാരന്റെ രോദനം കഴിഞ്ഞയാഴ്ച 'ഗള്‍ഫ് മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. ഹാഇലിനടുത്തുള്ള ഖത്ത മരുഭൂമിയിലെ ആട്ടിന്‍കൂട്ടത്തോടൊപ്പം കഴിയുന്ന ചക്കാലക്കുഴിയില്‍ ജിബിന്‍ ജോസ് എന്ന ഈ കോട്ടയം സ്വദേശിയെ രക്ഷപ്പെടുത്താന്‍, വര്‍ത്ത കണ്ട് ഹാഇലില്‍നിന്നുള്‍പ്പെടെ നിരവധി പേര്‍ സഹായം വാഗ്ദാനം ചെയ്ത് വിളിച്ചതായി സഹായ പ്രവര്‍ത്തനവുമായി രംഗത്തുള്ള ഒ.ഐ.സി.സി അസീര്‍ പ്രവിശ്യ ഭാരവാഹി അശ്‌റഫ് കുറ്റിച്ചല്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.

അതേസമയം നാട്ടില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വിഷയത്തില്‍ സജീവമായി ഇടപെട്ടത് കാരണം ജിബിനെ റിക്രൂട്ട് ചെയ്ത് അയച്ച എറണാകുളത്തെ ജൂപ്പിറ്റര്‍ ട്രാവല്‍സും മുംബൈയിലെ ബിനോയം മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സിയും യുവാവിനെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അശ്‌റഫ് അയച്ചുകൊടുത്ത 'ഗള്‍ഫ് മാധ്യമം' വാര്‍ത്ത പ്രകാരം ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍നിന്ന് കൊച്ചി പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ജൂപ്പിറ്റര്‍ ട്രാവല്‍സ് അധികൃതരോട് ജിബിനെ നാട്ടിലെത്തിക്കാന്‍ പൊലിസ് കര്‍ശനമായി ആവശ്യപ്പെട്ടിരിക്കുകയുമാണ്. ഇതനുസരിച്ച് മുംബൈയിലെ ബിനോയം മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി പ്രതിനിധി മാലിക് സിദ്ദീഖ് എന്നയാള്‍ റിയാദിലെത്തിയിട്ടുണ്ടെന്നും ജിബിനെ രക്ഷപ്പെടുത്തിയ ശേഷമേ താന്‍ മടങ്ങൂ എന്ന് അയാള്‍ അറിയിച്ചിട്ടുണ്ടെന്നും അശ്‌റഫ് പറഞ്ഞു. ജിബിനെ തിരിച്ചയക്കാന്‍ 4000 റിയാല്‍ സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ തുക മാലിക് സിദ്ദീഖ് കൊടുക്കുമെന്നും അറിയിച്ചതായി റിയാദില്‍ പ്രവര്‍ത്തന രംഗത്തുള്ള റസാഖ് പൂക്കോട്ടുംപാടം, രഘുനാഥ് പറശിനിക്കടവ് എന്നിവര്‍ പറഞ്ഞു.

വിസ ഏജന്റിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി 90000 രൂപ ചെലവഴിച്ചാണ് ജിബിന്‍ ജോസ് കഴിഞ്ഞമാസം 26ന് സൗദിയിലെത്തിയത്. അയല്‍വാസിയായ വിസ ഏജന്റ് ഡ്രൈവര്‍ ജോലിയും 1200 റിയാല്‍ ശമ്പളവുമാണ് വാഗ്ദാനം ചെയ്തിരുന്നത്. നാട്ടില്‍ ദിവസം 500 രൂപ പ്രതിഫലം കിട്ടുന്ന ബസ് ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് ജിബിന്‍ ഗള്‍ഫിലേക്ക് പറന്നത് ഈ വാക്കുകള്‍ വിശ്വസിച്ചാണ്.  ഈ മാസം ഒന്നിന് മരുഭൂമിയിലെ ജോലി സ്ഥലത്തെത്തിയ ജിബിന് ഡ്രൈവര്‍ ജോലിക്ക് പകരം സ്‌പോണ്‍സര്‍ ഒരു വലിയ ആട്ടിന്‍ കൂട്ടത്തെ മേക്കാനുള്ള ജോലിയാണ് നല്‍കിയത്. 150ഓളം ആടുകളാണുള്ളത്. അതിരാവിലെ ജോലി തുടങ്ങും. കുറച്ചകലെ കൂട്ടിയിട്ടിരിക്കുന്ന തീറ്റപ്പുല്ലിന്റെ വലിയ കെട്ടുകള്‍ ചുമന്നെത്തിക്കണം. വെള്ളം കൊടുക്കണം. മരുഭൂമിയിലെ സൂര്യതാപത്തില്‍നിന്നുള്ള ഏക അഭയസ്ഥാനം ടെന്റെന്ന് തോന്നിപ്പിക്കുംവിധം വലിച്ചുകെട്ടിയ ഒരു തുണിക്കഷ്ണത്തിന്റെ മറ മാത്രമാണ്.

സ്‌പോണ്‍സര്‍ നല്‍കിയ അരി മാത്രമാണ് ആഹാരത്തിനുള്ളത്. കുറച്ച് മസാലപ്പൊടിയും. ഇതും കൃഷിത്തോട്ടത്തില്‍നിന്ന് കിട്ടുന്ന തക്കാളിയും മറ്റും കൊണ്ട് എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കഴിച്ചാണ് പശിയകറ്റുന്നത്. ജോലിയുടെ കാഠിന്യം സഹിക്കവയ്യാതെ തളര്‍ന്നിരിക്കുമ്പോള്‍ സ്‌പോണ്‍സറുടെ ക്രൂര മര്‍ദ്ദനവും. മാലിക് സിദ്ദീഖ് 2000 റിയാല്‍ സ്‌പോണ്‍സര്‍ക്ക് എത്തിച്ചുനല്‍കിയിട്ടുണ്ടെന്നും ജിബിനെ ഇന്ന് റിയാദിലെത്തിക്കുമെന്നും അറിയുന്നു. അപ്പോള്‍ ബാക്കി തുക കൊടുക്കണമത്രെ.