Sunday, December 27, 2009

അംബാസഡര്‍: ബഷീറിനായി മന്ത്രിമാരും എം.പിമാരും രംഗത്ത്

റിയാദ്: തല്‍മീസ് അഹമ്മദായിരിക്കും സൌദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറെന്ന പ്രചാരണം നിലനില്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന് വേണ്ടി മലയാളികളായ കോണ്‍ഗ്രസ് കേന്ദ്രമന്ത്രിമാരും കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി എം.പിമാരും രംഗത്തിറങ്ങിയതായി അറിയുന്നു. ബഷീറിനെ അംബാസഡറാക്കണമെന്നാവശ്യപ്പെട്ട്് എം.പിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതായാണ് ദല്‍ഹിയിലെ വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരം.
അതേസമയം, താനൊന്നുമറിഞ്ഞില്ല എന്ന പഴയ മട്ടില്‍ തന്നെയാണ് തലേക്കുന്നില്‍ ബഷീര്‍. അടുത്തദിവസം വരെ യു.എ.യിലെ ഇന്ത്യന്‍ സ്ഥാനപതി തല്‍മീസ് അഹമ്മദിന്റെ പേര് ഏതാണ്ട് ഉറപ്പിച്ച നിലയില്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ സൌദിയിലെ പദവിക്ക് വേണ്ടി ശക്തമായ രാഷ്ട്രീയ സമ്മര്‍ദവും ചരടുവലിയും ദല്‍ഹിയില്‍ തുടരുകയാണെന്നാണ് ഇന്നലെ അവിടെനിന്ന്് കിട്ടിയ വിവരം. അംബാസഡര്‍ എം.ഒ.എച്ച് ഫാറൂഖ് കാലാവധി കഴിഞ്ഞ് ഈ മാസം 15ന് മടങ്ങിയിട്ടും പകരക്കാരനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് ഈ പ്രത്യേക സാഹചര്യം കൊണ്ടാണത്രെ. ഐ.എഫ്.എസ് കേഡറിന് പുറത്ത് രാഷ്ട്രീയ നിയമനത്തിനുള്ള ശക്തമായ നീക്കമാണ് കോണ്‍ഗ്രസിലെ ചില ശക്തികേന്ദ്രങ്ങള്‍ നടത്തുന്നതെന്നും അത് ഏറെക്കുറെ വിജയിച്ച മട്ടാണെന്നുമാണ് ദല്‍ഹിയില്‍നിന്നുള്ള സൂചന. കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ ശക്തമായ സ്വാധീനമുള്ളവരടക്കം കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും എം.പിമാരും ഏകസ്വരത്തില്‍ തലേക്കുന്നില്‍ ബഷീറിന് വേണ്ടി വാദിക്കുന്നതായാണ് അറിയുന്നത്. അടുത്തദിവസം തന്നെ രണ്ടിലൊന്നറിയാമെന്നാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞത്്.
തല്‍മീസ് അഹമ്മദിന്റെ നിയമനം സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ആരംഭിച്ചിരുന്നതായി നേരത്തെ വിവരമുണ്ടായിരുന്നു. തല്‍മീസിന്റെ സാധ്യത തള്ളിക്കളയാനാവില്ല എന്ന് ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള ചിലര്‍ പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിഞ്ഞിരിക്കുകയാണെന്ന കാര്യം അവര്‍ മറച്ചുവെക്കുന്നില്ല. ഔദ്യോഗിക കണക്ക് പ്രകാരം 18ലക്ഷം വരുന്ന സൌദിയിലെ ഇന്ത്യന്‍ സമൂഹത്തില്‍ 12 ലക്ഷത്തിലേറെ മലയാളികളാണെന്നും ഭീമമായ ഭൂരിപക്ഷമുണ്ടായിട്ടും അംബാസഡര്‍ പോലുള്ള ഉയര്‍ന്ന പദവിയില്‍ മലയാളി നിയമിക്കപ്പെടാത്തത് നീതിയുക്തമല്ലെന്നുമാണ് തലേക്കുന്നിലിന് വേണ്ടി രംഗത്തുള്ളവര്‍ വാദിക്കുന്നത്. നിലവില്‍ റിയാദിലെ ഇന്ത്യന്‍ എംബസിയിലെ സാമൂഹിക ക്ഷേമമവിഭാഗമുള്‍പ്പടെ ഒരു ഡിപാര്‍ട്ട്മെന്റിന്റെയും തലപ്പത്ത് മലയാളി ഉദ്യോഗസ്ഥരില്ലാത്തതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നജിം കൊച്ചുകലുങ്ക്