Tuesday, April 26, 2011

അറബി മാധ്യമങ്ങളില്‍ നിറഞ്ഞൊരു മലയാളി പെണ്‍കൊടി

റിയാദ്: വരയുടെയും വര്‍ണങ്ങളുടെയും ലോകത്ത് ചിത്രശലഭമായ മലയാളി പെണ്‍കൊടി അറബി മാധ്യമങ്ങള്‍ക്കും പ്രിയങ്കരിയാവുന്നു. സൌദി അറേബ്യയുടെ പാരമ്പര്യ ഉല്‍സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ ഇതാദ്യമായി ശ്രദ്ധേയമായ ഒരു മലയാളി സാന്നിദ്ധ്യം അറിയിച്ച ആരിഫ എന്ന ചിത്രകാരിയാണ് കഴിഞ്ഞ ദിവസങ്ങളിലും അറബി ദിനപത്രങ്ങളില്‍ വാര്‍ത്തയായി നിറഞ്ഞത്. പ്രതിഭാധനയായ ഈ പത്താംക്ലാസുകാരിയുടെ അനുഗ്രഹീത ബ്രഷ് വരഞ്ഞ സൌദി ഭരണാധികാരി അബ്ദുല്ല രാജാവ്, കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ സുല്‍ത്താന്‍ രാജകുമാരന്‍, ദമ്മാം പ്രവിശ്യാ ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് എന്നിവരുടെ ഛായാചിത്രങ്ങളാണ് ജനാദ്രിയ പൈതൃകോല്‍സവത്തില്‍ തദ്ദേശീയരുടെ മുക്തകണ്ഠ പ്രശംസയേറ്റുവാങ്ങി പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത്.

റിയലിസ്റ്റിക് പെയിന്റിങ് രീതിയുടെ മാസ്മരിക ചാരുത പകരുന്ന എണ്ണഛായാ ചിത്രങ്ങളിലൂടെ നേരത്തെ തന്നെ സൌദി മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധപിടിച്ചുപറ്റിയ ആരിഫയെ കുറിച്ച് വിവിധ ദിനപത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളാണ് സൌദി അറേബ്യയുടെ ഏറ്റവും വലിയ പാരമ്പര്യ സാംസ്കാരികോല്‍സവത്തിലേക്കുള്ള വഴിതുറന്നത്. 26ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ തന്റെ മകള്‍ക്ക് ഇങ്ങിനെയൊരു സുവര്‍ണാവസരം കൈവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദചിത്തനായത് ചിത്രകാരന്‍ കൂടിയായ പിതാവ് നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി ഇസ്ഹാഖാണ്. 26 വര്‍ഷമായി സൌദിയിലുള്ള അദ്ദേഹം സൌദിയിലെത്തിയ ആദ്യ വര്‍ഷം മുതല്‍ തന്നെ ഈ പൈതൃകോല്‍സവത്തെ കുറിച്ച് കേട്ടുതുടങ്ങിയിരുന്നെങ്കിലും ഉല്‍സവ നഗരിയിലെത്താന്‍ അവസരമൊരുങ്ങിയത് ഇപ്പോള്‍ മാത്രമാണ്. യാദൃശ്ചികമാണ് ഈ വര്‍ഷങ്ങളുടെ കണക്കിലെ സാമ്യതയെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയൊരു അംഗീകാരമായാണ് ഈ പ്രദര്‍ശനാവസരത്തെ ഇവര്‍ കാണുന്നത്. ചിത്രകലാ കുടുംബമാണ് ഇസ്ഹാഖിന്റേത്. ചിത്രകലയില്‍ ഫൈനാര്‍ട്സ് ഡിപ്ലോമയുള്ള ഇസ്ഹാഖ് അല്‍ യൌം പത്രത്തിന്റെ ഉപപ്രസിദ്ധീകരണ വിഭാഗത്തില്‍ ചീഫ് ഗ്രാഫിക് ഡിസൈനറാണ്.

മൂത്ത മകള്‍ ആരിഫ പൂര്‍ണമായും ബ്രഷിന്റെയും വര്‍ണക്കൂട്ടുകളുടെയും ലോകത്താണെങ്കില്‍ ഇളയ മകള്‍ ജുമാന ബ്രഷിനും നിറക്കൂട്ടിനുമൊപ്പം കമ്പ്യൂട്ടര്‍ ഗ്രാഫിക് കലയിലും വിദഗദ്ധയാണ്. ഫോട്ടോഷോപ്പിലും ഇല്ലസ്ട്രേഷനിലുമുള്‍പ്പെടെ ലോകത്ത് കിട്ടാവുന്ന എല്ലാ ഗ്രാഫിക് പ്രോഗ്രാമുകളിലും വൈദഗ്ധ്യം നേടിക്കഴിഞ്ഞു. സ്റ്റേറ്റ് സിലബസില്‍ ട്യൂഷന്‍ മാസ്റ്ററുടെ സഹായത്തോടെ വീട്ടിലിരുന്ന് വിദ്യ അഭ്യസിക്കുന്ന ആരിഫ ഈ വര്‍ഷം പത്താം ക്ലാസ് പൂര്‍ത്തിയാക്കും. ജുമാന ഒമ്പതാം ക്ലാസും. ഇരുവരും പെയിന്റിങ്ങിനൊപ്പം രേഖാചിത്ര രചനയിലും കരവിരുത് തെളിയിച്ചവരാണ്. അതില്‍ ജുമാനയാണ് മുന്നില്‍. അങ്ങിനെ വരഞ്ഞ ആയിരത്തോളം രേഖാചിത്രങ്ങള്‍ കൈവശമുണ്ട്. ദിവസം ഒരു രേഖാചിത്രം എന്നതാണ് ജുമാനയുടെ രീതി. ആരിഫ നൂറോളം പെയിന്റിങുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഒരു വലിയ ചിത്രപ്രദര്‍ശനം ആഗ്രഹിക്കുന്ന ഇരുവരും ഇപ്പോള്‍ തന്നെ സൈബര്‍ ലോകത്ത് തങ്ങളുടെ സ്വന്തം ബ്ലോഗുകളിലൂടെ പ്രദര്‍ശനം നടത്തുന്നുണ്ട്. www.risamaarifa.blogspot.com, www.risamajumana.blogspot.com എന്നിവയാണ് ഇവര്‍ തന്നെ കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍. ബ്ലോഗുകളുടെ പശ്ചാത്തല ചിത്രങ്ങള്‍ നിര്‍മിച്ചത് ജുമാനയാണ്. ബ്ലോഗുകളെ മനോഹരമായി ഒരുക്കിയ ജുമാന കമ്പ്യൂട്ടര്‍ ചിത്രകലയില്‍ തന്റെ കരവിരുത് തെളിയിച്ചുകഴിഞ്ഞു. ഈ ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അത് ബോധ്യപ്പെടും. സര്‍ഗ തല്‍പരരായ ഇരുവരും കഥകളും കവിതകളും എഴുതിയിട്ടുണ്ട്. മരുഭൂ ജീവിതങ്ങളില്‍ പച്ചപ്പ് സ്വപ്നം കാണുന്നതുകൊണ്ടാവും വരണ്ട മണല്‍നിറത്തേക്കാള്‍ ഇവര്‍ക്കിഷ്ടം നനവുള്ള കടും വര്‍ണക്കൂട്ടുകളെയാണ്. നജ്മയാണ് ചിത്രകാരികളുടെ മാതാവ്.