Tuesday, October 13, 2009

രോഗം ഇരുകാലുകളുമെടുത്ത പാക് പൌരന്‍ പിറന്ന നാട് കണ്ടിട്ട് 17 വര്‍ഷം തികയുന്നു

റിയാദ്: 17വര്‍ഷം മുമ്പ് വിട്ടുവന്ന ജനിച്ച നാട്ടിലേക്ക് മടങ്ങാനുള്ള കൊതിയുമായി പാക് പൌരന്‍. കറാച്ചി സ്വദേശി മുഹമ്മദ് ലിയാഖത്ത് (55) ആണ് സാമ്പത്തിക പ്രയാസങ്ങളിലും രോഗങ്ങളിലും പെട്ട് പിറന്നനാട്ടില്‍ പോകാനാകാതെ ഇവിടെ കുടുങ്ങികിടക്കുന്നത്. 17വര്‍ഷം മുമ്പ് ജീവിതമാര്‍ഗം തേടി റിയാദിലെത്തിയ ഇയാള്‍ക്ക് നാല് വര്‍ഷം മുമ്പ് പ്രമേഹ രോഗം ബാധിച്ച് ഇരുകാലുകളും നഷ്ടപ്പെട്ടു. ഇപ്പോള്‍ വീല്‍ച്ചെയറില്‍ ഒതുങ്ങിയിരിക്കുകയാണ് ജീവിതം. മനസില്‍ അവശേഷിക്കുന്നത് ജന്മനാട്ടില്‍ തിരിച്ചെത്തണമെന്ന ആഗ്രഹം മാത്രം. 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ വരുമാനമുള്ള ജോലിയൊന്നും ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് മോചനം ലഭിച്ചിരുന്നില്ല. പ്രയാസം നീങ്ങട്ടെ എന്നുകരുതി നാളുകള്‍ നീക്കി. നാട്ടില്‍ മൂന്ന് പെണ്‍മക്കളും ഒരാണ്‍തരിയും ഭാര്യയുമടങ്ങുന്ന കുടുംബത്തെ ഒറ്റക്കാക്കി ഓരോ ദിവസവും വേദനയോടെ തള്ളിനീക്കുമ്പോഴും ഉടന്‍ നാട്ടില്‍ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. പാസ്പോര്‍ട്ടും ഇഖാമയുമുള്‍പ്പടെ രേഖകളെല്ലാം കൈയിലുണ്ട്. എന്നാല്‍ കൈയില്‍ കിട്ടുന്ന തുഛമായ വരുമാനം ഇഖാമ പുതുക്കാനും ആഹാരത്തിനും താമസ സ്ഥലത്തിനും ചെലവഴിച്ചുകഴിഞ്ഞാല്‍ പിന്നെ ഒന്നുമില്ലാത്ത സ്ഥിതി. നാല് വര്‍ഷംമുമ്പ് പ്രമേഹരോഗം ബാധിച്ചപ്പോള്‍ ജീവിതം കൂടുതല്‍ ദുഷ്കരമായി. ശുമേസി ആശുപത്രിയില്‍ ചികില്‍സക്കിടെ രണ്ട് കാലുകളും മുറിച്ചുമാറ്റി. അതിന് ശേഷം വീല്‍ചെയറിലേക്ക് മാറിയ ദുരിത ജീവിതം സുഹൃത്തുക്കളുടെയും ഇന്ത്യക്കാരടക്കമുള്ള പരിചയക്കാരുടെയും സഹാനുഭൂതിയിലാണ് മുന്നോട്ടുനീങ്ങിയത്. വീല്‍ച്ചെയറിലിരുന്ന് മിഠായിക്കും മറ്റുമുള്ള കടലാസ് പായ്ക്കറ്റുകള്‍ നിര്‍മ്മിക്കലായിരുന്നു പിന്നീട് ജോലി. അന്നത്തിനുള്ള വക ഇതില്‍ നിന്നാണ് ലഭിച്ചിരുന്നത്. എന്നാല്‍ അടുത്തകാലത്തായി ഈ ജോലിയും ചെയ്യാന്‍ വയ്യാതെയായി . ഇപ്പോള്‍ ബത്ഹയിലെ സഫാമക്കയിലാണ് ചികില്‍സ. കഴിഞ്ഞ മൂന്നു വര്‍ഷമായി മലയാളികള്‍ നടത്തുന്ന ഈ ക്ലിനിക്കില്‍ നിന്നാണ് സൌജന്യ പരിചരണം ലഭിക്കുന്നത്. ക്ലിനിക്കിലെ വിദഗ്ധനായ ഡോക്ടര്‍ ജഹബര്‍ അലിയുടെ നേതൃത്വത്തില്‍ ആവശ്യമായ ചികില്‍സ നല്‍കുകയാണെന്നും നാട്ടിലേക്ക് പോകാനുള്ള സൌകര്യമൊരുങ്ങുന്ന
തുവരെ ഈ സഹായം തുടരുമെന്നും സഫാമക്ക പോളിക്ലിനിക് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാജി അരിപ്ര പറഞ്ഞു. ബത്ഹയിലുള്ള ഒരു പൌക് സ്വദേശി ആഹാരം കൊണ്ടുവന്നു കൊടുക്കാറുണ്ടെന്നും എന്നാല്‍ ക്ലിനിക്കില്‍ ആവശ്യം വേണ്ട സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെന്നും പി.ആര്‍. മാനേജര്‍ റഫീഖ് ഹസന്‍ വെട്ടത്തൂര്‍ അറിയിച്ചു. നാട്ടിലെത്താനുള്ള സാമ്പത്തിക ചെലവാണ് മുഖ്യതടസ്സം. മനുഷ്യസ്നേഹികളുടെ സഹായം തേടുകയാണ് ഈ ഹതഭാഗ്യന്‍. ഒപ്പം തന്നെ സഹായിക്കുന്ന ഇന്ത്യക്കാരോടുള്ള കൃതജ്ഞത മനസില്‍ സൂക്ഷിക്കുകയാണ് ഇയാള്‍.

നജിം കൊച്ചുകലുങ്ക്

No comments:

Post a Comment