Wednesday, March 3, 2010

ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് റിയാദില്‍ ഊഷ്മള വരവേല്‍പ്

റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പമെത്തിയ മാധ്യമ സംഘത്തിന് സൌദി ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ആസ്ഥാനത്ത് ഊഷ്മള വരവേല്‍പ്. ഇതു സംബന്ധിച്ച വാര്‍ത്തക്ക് ഇന്നലെ പ്രാദേശിക അറബി പത്രങ്ങള്‍ നല്ല കവറേജാണ് നല്‍കിയത്. പ്രധാനമന്ത്രിയുടെ ത്രിദിന സന്ദര്‍ശന പരിപാടിയുടെ രണ്ടാം ദിവസം രാത്രിയാണ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സൌദി പത്രപ്രവര്‍ത്തക സംഘടനയുടെ റിയാദിലെ ആസ്ഥാനത്ത് അത്താഴ വിരുന്നും സൌഹൃദ സംഗമവും ഒരുക്കിയത്.

രണ്ടാംദിന പരിപാടിയുടെ വാര്‍ത്തകള്‍ നല്‍കി വിശ്രമത്തിന് തയാറെടുക്കുകയായിരുന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ വിദേശകാര്യ വക്താവ് വിഷ്ണു പ്രകാശ് ഒരുക്കുന്ന അത്താഴ വിരുന്നിലേക്കെന്ന് പറഞ്ഞാണ് റിയാദ് പാലസ് ഹോട്ടലിലെ മീഡിയാ സെന്ററില്‍നിന്ന് എംബസി അധികൃതര്‍ പുറത്തേക്ക് കൊണ്ടുപോയത്. അറേബ്യന്‍ പാരമ്പര്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന നജദ് വില്ലേജ് എന്ന ഭക്ഷണ ശാലയിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായാണ് സൌദി പത്രപ്രവര്‍ത്തകരുടെ ആതിഥേയത്വത്തിലേക്ക് ക്ഷണിക്കപ്പെട്ടത്. സൌദി വാര്‍ത്താ വിതരണ മന്ത്രാലയം വഴിയാണ് സൌദി ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ വിരുന്നിന് ക്ഷണിച്ചത്. രാത്രി 10ഓടെ റിയാദ്, അഖീഖ് ന്യൂസ് പേപ്പര്‍ സ്ട്രീറ്റിലെ അസോസിയേഷന്‍ ആസ്ഥാനത്തെത്തിയ ഇന്ത്യന്‍ മാധ്യമ സംഘത്തെ അല്‍ യമാമ മാഗസിന്‍ എഡിറ്റര്‍ ഇന്‍ ചീഫും സൌദി ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സെക്രട്ടറി ജനറലുമായ ഡോ. അബ്ദുല്ല അല്‍ ജഹ്ലാനും ബോര്‍ഡ് അംഗങ്ങളും വിവിധ മാധ്യമങ്ങളില്‍നിന്നുള്ള പ്രതിനിധികളും ചേര്‍ന്ന് സ്നേഹോഷ്മളമായി വരവേല്‍ക്കുകയായിരുന്നു. അറേബ്യന്‍ ആതിഥേയ ശീലങ്ങള്‍ പാലിച്ച് പാരമ്പര്യ വേഷഭൂഷാദികള്‍ അണിഞ്ഞ് യുവ പത്രപ്രവര്‍ത്തകര്‍ കവാടത്തില്‍ വെച്ചു തന്നെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് 'ഗാവ' പകര്‍ന്നു നല്‍കി പ്രൌഢിയോടെ ഉള്ളിലേക്ക് ആനയിച്ചു. നൂറിലേറെ സൌദി മാധ്യമ പ്രവര്‍ത്തകരാണ് ആതിഥേയരായി അവിടെയുണ്ടായിരുന്നത്. അര മണിക്കൂറിലേറെ നീണ്ടുനിന്ന ഫോട്ടോസെഷനുശേഷം വിശാലമായ വിരുന്നുശാലയിലേക്ക് ക്ഷണിക്കപ്പെട്ടു. അവിടെ ഒരുക്കിയ വൃത്താകൃതിയിലുള്ള തീന്‍മേശകളില്‍ ഇന്ത്യന്‍^സൌദി പത്രപ്രവര്‍ത്തകര്‍ ഇടകലര്‍ന്നിരുന്നു സൌഹൃദത്തിന്റെ ഈടുവെപ്പുകള്‍ക്ക് അക്ഷരഭാഷ്യം പകര്‍ന്നു.

രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ഏറ്റവും ശക്തമായ രാജ്യമാണ് ഇന്ത്യയെന്ന് അല്‍ റിയാദ് പത്രത്തിന്റെ പൊളിറ്റിക്കല്‍ എഡിറ്ററും പ്രതിവാര രാഷ്ട്രീയകാര്യ കോളമിസ്റ്റുമായ ഹനി എഫ്. വഫ അഭിപ്രായപ്പെട്ടു. പലതവണ ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യയെ കുറിച്ച തന്റെ വിശാല കാഴ്ചപ്പാട് പങ്കുവെച്ചു. ''ഇന്ത്യയും സൌദിയും തമ്മില്‍ മാധ്യമ സഹകരണത്തിന് കരാര്‍ ഒപ്പുവെച്ച സ്ഥിതിക്ക് നമുക്ക് പ്രാദേശികമായി തന്നെ വാര്‍ത്തകള്‍ കൈമാറിത്തുടങ്ങാം, അലേ'്ല' എന്ന് യുവ പത്രപ്രവര്‍ത്തകനും അല്‍ ജസീറ പത്രത്തിലെ എഡിറ്റര്‍മാരിലൊരാളുമായ അബ്ദുല്ല എ. അല്‍ ബാറ്റ്ലി നിറഞ്ഞ ചിരിയോടെ ചോദിച്ചു. സൌദിയെ കുറിച്ച കേട്ടറിവുകളെ തിരുത്തുന്നതാണ് ഊഷ്മളമായ ഈ അനുഭവങ്ങളെന്ന് ഏഷ്യാനെറ്റ് കോ^ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രിയോടൊപ്പം വന്ന 35 അംഗ മാധ്യമ സംഘത്തിലെ മലയാളികളായ 'മാധ്യമം' ദല്‍ഹി ബ്യൂറോ ഇന്‍ ചാര്‍ജ്് എ.എസ്. സുരേഷ് കുമാര്‍, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വി. രാജഗോപാല്‍, മനോരമ ന്യൂസ് സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍ പ്രമോദ് രാമന്‍, ഹിന്ദുസ്ഥാന്‍ ടൈംസ് അസിസ്റ്റന്റ് എഡിറ്റര്‍ ജയന്ത് ജേക്കബ്, ഇന്ത്യാ വിഷന്‍ ന്യൂസ് എഡിറ്റര്‍ മനോജ് മേനോന്‍, ഏഷ്യാനെറ്റ് കോ^ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണി ബാലകൃഷ്ണന്‍, ചന്ദ്രിക സീനിയര്‍ എഡിറ്റര്‍ അഹമ്മദ് കുട്ടി ഉണ്ണിക്കുളം എന്നിവരും ഏറെ ആഹ്ലാദത്തോടെയാണ് സംഗമത്തില്‍ പങ്കുകൊണ്ടത്. റിയാദില്‍ നിന്ന് 'ഗള്‍ഫ് മാധ്യമം' പ്രതിനിധി നജിം കൊച്ചുകലുങ്ക്, ഏഷ്യാനെറ്റ് പ്രതിനിധി നാസര്‍ കാരന്തൂര്‍ എന്നിവര്‍ പങ്കെടുത്തു. അല്‍ റിയാദ്, അല്‍ ജസീറ, ഇഖ്തിസാദിയ, അല്‍ ഹയാത്ത്, അല്‍ മദീന, അല്‍ വത്വന്‍, അല്‍ യൌം തുടങ്ങിയ മുഴുവന്‍ അറബി പത്രങ്ങളും വര്‍ണ ചിത്രങ്ങളുള്‍പ്പെടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.