Friday, April 22, 2011

'ഹുറൂബ്' : മലയാളി നഴ്സുമാര്‍ നിയമകുരുക്കില്‍നിന്ന് രക്ഷപ്പെട്ടു

റിയാദ്: 'ഹുറൂബ്' അന്യായമാണെന്ന് കണ്ടെത്തിയ റിയാദ് ഗവര്‍ണറേറ്റ് നടപടി മൂന്ന് മലയാളി നഴ്സുമാര്‍ക്ക് നീതികിട്ടാന്‍ സഹായമായി. റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരായിരുന്ന ആലപ്പുഴ കലവൂര്‍ കാട്ടൂര്‍ സ്വദേശി പളളിപ്പറമ്പില്‍ സ്മിത എഡ്വേര്‍ഡ് (31), എറണാകുളം അങ്കമാലി സ്വദേശി വര്‍ഗീസ് ബിന്‍സി (27), കോഴിക്കോട് താമരശേരി സ്വദേശി മയ്കാവ് ചാക്കോ അനുമോള്‍ (26) എന്നിവരാണ് നിയമകുരുക്കില്‍നിന്ന് മോചിതരായി ഇഖാമ പുതുക്കി തൊഴില്‍ വിസയില്‍ തുടരാന്‍ അനുമതി നേടിയത്. സൌദി മെഡിക്കല്‍ കൌണ്‍സിലിന്റെ ലൈസന്‍സുള്ള ഇവരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാനും അനുമതി കിട്ടിയിട്ടുണ്ട്. ശമ്പളം കൊടുക്കാതെയും മറ്റും പരാതികളുണ്ടാവുമ്പോള്‍ രക്ഷപ്പെടാന്‍ 'ഹുറൂബ്' നിയമത്തെ ദുരുപയോഗം ചെയ്യുന്ന തൊഴിലുടമകള്‍ക്ക് ഗവര്‍ണറേറ്റ് വിധി പാഠമാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവര്‍ത്തകന്‍ ലത്തീഫ് തെച്ചിയുടെയും സഹപ്രവര്‍ത്തകരുടെയും ഇടപെടലാണ് നഴ്സുമാരുടെ നിയമപോരാട്ടത്തിന് താങ്ങായത്. 2007 ജൂണില്‍ സൌദിയിലെത്തിയ ഇവരുടെ കരാര്‍ 2009 ജൂണില്‍ തീര്‍ന്നെങ്കിലും കരാര്‍ പുതുക്കുകയോ അവധി അനുവദിക്കുകയോ ചെയ്തിരുന്നില്ല. 1800 റിയാല്‍ ശമ്പളം നല്‍കാമെന്ന കരാറിലാണ് റിക്രൂട്ട് ചെയ്തിരുന്നെങ്കിലും 1200 റിയാലാണ് നല്‍കിയത്. എട്ട് മാസത്തെ ശമ്പളം കുടിശികയും വരുത്തി. കരാര്‍ പുതുക്കാതെയും ശമ്പളം നല്‍കാതെയും ദുരിതത്തിലാക്കിയ കമ്പനി നടപടിക്കെതിരെ ഇവര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. പ്രശ്നപരിഹാരത്തിന് തൊഴിലുടമയെ സമീപിക്കാന്‍ ചുമതലപ്പെടുത്തി ലത്തീഫ് തെച്ചിക്ക് എംബസി അധികൃതര്‍ നല്‍കിയ അനുമതി പത്രവും നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത്ര വര്‍ഷം കഴിഞ്ഞിട്ടും സ്മിതക്ക് ഇഖാമ എടുത്തിരുന്നില്ലെന്ന് കണ്ടെത്തി. ബിന്‍സി, അനുമോള്‍ എന്നിവര്‍ക്ക് ഇഖാമ എടുത്തിരുന്നെങ്കിലും പിന്നീട് പുതുക്കിയിരുന്നുമില്ല. തൊഴിലുടമയുമായി സംസാരിച്ചപ്പോള്‍ സ്ഥാപനം നഷ്ടത്തിലായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ജീവനക്കാര്‍ തനിക്കെതിരെ എംബസിയില്‍ പരാതികൊടുത്തിരിക്കുന്നു എന്ന് അറിഞ്ഞതോടെ വേവലാതിയിലായ തൊഴിലുടമ നടപടിയില്‍നിന്ന് രക്ഷപ്പെടാനാണ് ഇവര്‍ തന്നില്‍നിന്ന് ഓടിപ്പോയവരാണെന്ന് കാണിച്ച് ജവാസാത്ത് (സൌദി പാസ്പോര്‍ട്ട് വിഭാഗം) അധികൃതര്‍ക്ക് പരാതി നല്‍കി 'ഹുറൂബ്' ആക്കിയത്. ഹുറൂബായവരുടെ തൊഴില്‍ പരാതികള്‍ ഗവര്‍ണറേറ്റും തൊഴില്‍ കോടതിയും സ്വീകരിക്കില്ലെന്ന മുന്‍ധാരണയോടെയാണ് ഇയാള്‍ ഇതിന് മുതിര്‍ന്നത്. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട സാമൂഹിക പ്രവര്‍ത്തകര്‍ നേരത്തെതന്നെ ഗവര്‍ണറേറ്റിലെ പരാതി പരിഹാര സെല്ലില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതാണ് രക്ഷയായത്. ഈ സംഭവ വികാസങ്ങളൊന്നും അറിയാത്ത  തൊഴിലുടമ തന്റെ തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് മുങ്ങിയതാണെന്നും അതുമൂലം തന്റെ സ്ഥാപനത്തിന് ഭീമമായ നഷ്ടമുണ്ടെന്നും ഗവര്‍ണറേറ്റ് നടത്തിയ ഹിയറിങ്ങില്‍ വാദിച്ചുനോക്കിയെങ്കിലും രക്ഷപ്പെട്ടില്ല. അവിടെ ഹാജരാക്കിയ ഹുറൂബിന്റെ രേഖ തളളിക്കളയുകയും പരാതി സമര്‍പ്പിച്ച തീയതിയിലെ ജവാസാത് രേഖ തെളിവായി സ്വീകരിക്കുകയുമായിരുന്നു. ലത്തീഫ് തെച്ചിക്കുപുറമേ ബശീര്‍ പാണക്കാടും വനിതാ സാമൂഹിക പ്രവര്‍ത്തകരായ റഹീനാ ലത്തീഫ്, ആയിഷ ടീച്ചര്‍, ഡോ. അനുപമ ഗഫൂര്‍, ആയിഷ ബഷീര്‍, നജ്ന ഹാരിസ്, മീതു രതീഷ് എന്നിവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു.

No comments:

Post a Comment