Thursday, April 21, 2011

ആല്‍ബങ്ങളുടെ നിലവാരം നശിപ്പിക്കുന്നത് കലാബോധമില്ലാത്ത നിര്‍മാതാക്കള്‍

റിയാദ്: സംഗീത ആല്‍ബങ്ങളുടെ നിലവാര തകര്‍ച്ചക്ക് കാരണം യാതൊരു മുന്നൊരുക്കങ്ങളും കാഴ്ചപ്പാടുമില്ലാതെ ചിലര്‍ നിര്‍മാതക്കളായി ഇറങ്ങിപ്പുറപ്പെടുന്നതുകൊണ്ടാണെന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച നിരവധി സംഗീത ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ യുവ പിന്നണി ഗായകന്‍ ഫ്രാങ്കോ പറഞ്ഞു. കായംകുളം പ്രവാസി കൂട്ടായ്മയായ 'കൃപയുടെ' നാലാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഇങ്ങിനെ ഇറങ്ങിപ്പുറപ്പെടുന്ന നിര്‍മാതക്കളില്‍ അധികം പേരും വേണ്ടത്ര കലാബോധമില്ലാത്തവരും എങ്ങിനെയെങ്കിലും ഒരു ആല്‍ബം നിര്‍മിക്കുക എന്നതിനപ്പുറം അതിന്റെ കലാപരമായ ഗുണമേന്മയൊ നിലവാരമോ അവര്‍ക്കൊരു പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഫീച്ചര്‍ സിനിമയൊ ഡോക്യുമെന്ററിയൊ ഒക്കെ ചെയ്യുന്നതുപോലെ ഗൌരവവും നീണ്ടകാലത്തെ ആലോചനകളും മുന്‍കൂട്ടിയുള്ള ആസൂത്രണങ്ങളും കലാപരമായ ഒരു ഉയര്‍ന്ന കാഴ്ചപ്പാടുമൊക്കെ സംഗീത ആല്‍ബങ്ങളുടെ നിര്‍മാണത്തിനും വേണം. എന്നാല്‍ ഇനിയൊരു ആല്‍ബം നിര്‍മിച്ചുകളയാം എന്നുകരുതുന്നവര്‍ പടച്ചുവിടുന്ന ആല്‍ബങ്ങളാണ് ഈ രംഗത്തെ നിലവാര തകര്‍ച്ചക്ക് ആക്കം കൂട്ടിയത്. ഇതിനിടയില്‍ 'സില്‍സില' പോലുള്ള ചില ആല്‍ബങ്ങള്‍ നേടിയ വിജയത്തെ കുറിച്ച് പറയാന്‍ തനിക്ക് പ്രയാസമുണ്ട്. അപശ്രുതിയാണ് ആ ആല്‍ബത്തില്‍ മുഴുവന്‍. ഒരേ പല്ലവികളില്‍ തന്നെ പലതരം ശ്രുതികളുടെ ഒരു അവിയല്‍ ചേരുവ. നല്ല ആല്‍ബങ്ങള്‍ നിര്‍മിച്ചാല്‍ മാത്രം പോരാ, അത് നന്നായി മാര്‍ക്കറ്റ് ചെയ്യുകയും വേണം. ആധുനികമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ തന്നെ പയറ്റേണ്ടിവരും. തന്റെ പല ആല്‍ബങ്ങളും അങ്ങിനെ മാര്‍ക്കറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞ കാലത്തിനിടയില്‍ 950ഓളം ആല്‍ബ ഗാനങ്ങളാണ് താന്‍ പാടിയിട്ടുള്ളത്. പലതും നല്ല വിജയം നേടിയിട്ടുണ്ട്. ഹിറ്റുകളായി മാറിയിട്ടുണ്ട്. ഇതുപോലെ പലരുടെയും ആല്‍ബങ്ങള്‍ വന്‍ ഹിറ്റുകളാണ്. കഴിവുള്ളവരെ മലയാളികള്‍ അംഗീകരിക്കും. ചിലപ്പോള്‍ അംഗീകാരങ്ങള്‍ വരുന്നത് വളരെ വേഗമാണ്. അത്തരത്തില്‍ കഴിവുള്ള പല പുതിയ ഗായകരെയും സമ്മാനിച്ചത് വളരെ പെട്ടെന്ന് ഏറെ ജനകീയമാറിയ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളാണ്. എന്നാല്‍ ഇപ്പോള്‍ ഇവയെയും ആളുകള്‍ മടുത്തു തുടങ്ങിയിരിക്കുന്നു. എന്തെങ്കിലും കാര്യമായ പുതുമയില്ലെങ്കില്‍ ഇനി ഇവ പിടിച്ചുനില്‍ക്കുമെന്ന് കരുതുക വയ്യ. അമ്മാവനായ പ്രശസ്ത സംഗീതജ്ഞന്‍ ഒൂസേപ്പച്ചന്റെ സഹായം ഫിലിം ഇന്‍ഡസ്ട്രിയിലേക്കുള്ള തന്റെ പ്രവേശനത്തെ സഹായിച്ചിട്ടുണ്ട്. 'നമ്മള്‍' എന്ന കമല്‍ ചിത്രത്തിലെ 'രാക്ഷസി'യാണ് പാടി ആദ്യമായി പുറത്തെത്തിയ ഗാനം. അത് വലിയ ഹിറ്റായിരുന്നു. തൃശൂര്‍ സ്വദേശിയാണ് ഫ്രാങ്കോ. വാര്‍ത്താസമ്മേളനത്തില്‍ സത്താര്‍ കായംകുളം, അനി അസീസ്, രാജു കായംകുളം, ബശീര്‍ പാണ്ടിക്കാട് എന്നിവരും പങ്കെടുത്തു.

1 comment:

  1. പാവം ഫ്രാങ്കോ!
    ഇക്കാലത്തിറങ്ങുന്ന മലയാളത്തിലെ ഒട്ടുമുക്കാല്‍ ഗാനങ്ങള്‍ക്കും സിനിമ-ലളിതയടക്കം ഒരേനിലവാരമെന്നത് ഫ്രാങ്കോ അറിയാഞ്ഞിട്ടാണോ നിര്‍മ്മാതാക്കള്‍ക്ക് മേല്‍ കുതിര കേറുന്നത്? അതോ ആരെങ്കിലും വണ്ടിച്ചെക്ക് തന്ന് പറ്റിച്ച്വോ?? മാത്രമല്ല മലയാളഗായികാഗായകന്മാര്‍ പാടുമ്പോള്‍ അക്ഷരങ്ങള്‍ക്കനുസൃതമായ് ഒടിക്കാന്‍ മറന്ന് പാടുന്നതും നാട്ടാര്‍ക്ക് ബോധ്യപ്പെട്ട് വന്നു. ഗാനത്തിനേ മേന്മ കുറവ്, അത് പാടി കുളമാക്കുകയും ചെയ്താലെങ്ങനെയിരിക്കും?

    ഇവിടൊക്കെയാണ് സാറന്മാരെ ശ്രീയ ഗോഷാലിനെപ്പോലുള്ളോരെ കണ്ട് പഠിക്കേണ്ടത്, ഉത്തരേന്ത്യക്കാര്‍ക്ക് വഴങ്ങാത്ത അക്ഷരങ്ങള്‍ സ്ഫുടതയോടെ പാടുന്നത്..

    ചുമ്മാ വിളി പത്രസമ്മേളനം, നാട്ടാരെ അറിയിക്കേണ്ടേ, നമ്മളൊക്കെ ജീവിച്ചിരിപ്പുണ്ടെന്ന്.

    (ഓ ടോ :- ബശീര്‍ ന്ന് ള്ള പേര് ബെല്ലാത്ത പേരായ്പ്പോയ് കോയാ..)

    ReplyDelete