Sunday, October 25, 2009

പിണറായിയുടെ പ്രസ്താവന: ആശ്വാസത്തോടെ കേളി, പ്രതിരോധവുമായി നവോദയ

റിയാദ്: റിയാദിലെ ഇടതുപക്ഷ അനുഭാവ സംഘടനയായ 'കേളി'യില്‍ നിന്ന് വേര്‍പ്പെട്ട് പോയവര്‍ രൂപവത്കരിച്ച 'നവോദയ^റിയാദി'ന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന കേളിക്ക് ആശ്വാസം പകരുമ്പോള്‍ നവോദയ പ്രതിരോധത്തിലാണ്. അബൂദാബി ശക്തി തിയറ്റേഴ്സിന്റെ 30ാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശാഭിമാനി വാരിക പുറത്തിറക്കിയ പ്രവാസി പതിപ്പിന്റെ പ്രകാശനം കോഴിക്കോട് നിര്‍വഹിക്കുന്നതിനിടയിലാണ് പിണറായി ഈ പ്രസ്താവന നടത്തിയത്. കേളിയാണ് റിയാദിലെ ഇടതുപക്ഷ വീക്ഷണമുള്ള യഥാര്‍ഥ സംഘടനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്തെ ആക്ഷേപിക്കുന്ന പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് റിയാദിലെ നവോദയയെന്നും സൌദിയുടെ മറ്റുഭാഗങ്ങളില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷവീക്ഷണമുള്ള ഏറ്റവും വലിയ സംഘടനയായ 'നവോദയ'യുടെ പേര് സ്വീകരിച്ച് ഈ ബദല്‍ സംഘടന കേരളത്തിലെ പല പാര്‍ട്ടി നേതാക്കളെയും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടത്തുന്നതെന്നും സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിച്ച് തെറ്റുതിരുത്താന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം തുടര്‍ന്ന് ആവശ്യപ്പെട്ടു. നേരത്തെ അബൂദാബി ശക്തി തിയറ്റേഴ്സില്‍ പ്രശ്നങ്ങളുണ്ടാക്കിയ ഒരു വിഭാഗം അതേപേരില്‍ മറ്റൊരു സംഘടനയുണ്ടാക്കി തങ്ങളാണ് യഥാര്‍ഥ 'ശക്തി'യെന്ന് അവകാശപ്പെട്ടിരുന്ന കാര്യവും പിണറായി ഓര്‍മ്മിപ്പിച്ചു. 'ശക്തിക്ക്' ബദലായി പേര് പകര്‍ത്തിയതുകൊണ്ട് നിലനില്‍ക്കാനാവില്ലെന്ന് കുറച്ചുകാലം കൊണ്ട് ബോധ്യപ്പെട്ടതോടെ ബദല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നും ഇതുസംബന്ധിച്ച വിവാദം കെട്ടടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മുഖപത്രം ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത റിയാദില്‍ രണ്ടുതട്ടില്‍ നില്‍ക്കുന്ന ഇടതുപക്ഷ അനുകൂലികളുടെ ഇടയില്‍ സ്വാഭാവികമായും വാദപ്രതിവാദങ്ങള്‍ക്ക് തിരികൊളുത്തി. യഥാര്‍ഥ ഇടതുപക്ഷ സംഘടനയാണെന്ന അവകാശവാദത്തോടെ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിച്ച് ആ പരിപാടികളെ സി.പി.എമ്മിന്റെ പ്രമുഖരായ നേതാക്കളെ കൊണ്ടുതന്നെ ഫോണിലൂടെ അഭിസംബോധന ചെയ്ത് സംസാരിപ്പിച്ച് മുന്നേറ്റം നടത്തുന്ന 'നവോദയ'യെ സംസ്ഥാന സെക്രട്ടറിയുടെ ഒറ്റപ്രസ്താവനയിലൂടെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് കേളി. എന്നാല്‍ പിണറായിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു പ്രസ്താവനയിറക്കിയതെന്ന് മറുവാദമുന്നയിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ് നവോദയ. ഈ വിഷയത്തില്‍ ഇരുസംഘടനയുടെയും മുന്‍നിര പ്രവര്‍ത്തകര്‍ തന്നെ പരസ്പരം ഈമെയില്‍ യുദ്ധവും ആരംഭിച്ചിട്ടുണ്ട്. 'നവോദയ' ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനയാണെന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗികസംഘടനയാണെന്ന് തങ്ങള്‍ അവകാശപ്പെട്ടിട്ടില്ലെന്നും നവോദയ കണ്‍വീനര്‍ കുമ്മിള്‍ സുധീര്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. കേളിയുടെ പ്രവര്‍ത്തനങ്ങളില്‍ ആശയപരമായ വിയോജിപ്പുകളുള്ളതുകൊണ്ടാണ് തങ്ങള്‍ പുറത്തുവന്ന് പുതിയ സംഘടന രൂപവത്കരിച്ചത്. അന്നും ഇന്നും തങ്ങള്‍ മാര്‍ക്സിസ്റ്റ് അനുഭാവികളാണ്. രൂപവത്കരണ സമയത്ത് കേളിയെയും പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. പിന്നീട് പ്രവര്‍ത്തനം വിലയിരുത്തിയാണ് അനുമതി നല്‍കിയത്.

നജിം കൊച്ചുകലുങ്ക്

No comments:

Post a Comment