Sunday, December 27, 2009

അംബാസഡര്‍: ബഷീറിനായി മന്ത്രിമാരും എം.പിമാരും രംഗത്ത്

റിയാദ്: തല്‍മീസ് അഹമ്മദായിരിക്കും സൌദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറെന്ന പ്രചാരണം നിലനില്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന് വേണ്ടി മലയാളികളായ കോണ്‍ഗ്രസ് കേന്ദ്രമന്ത്രിമാരും കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി എം.പിമാരും രംഗത്തിറങ്ങിയതായി അറിയുന്നു. ബഷീറിനെ അംബാസഡറാക്കണമെന്നാവശ്യപ്പെട്ട്് എം.പിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതായാണ് ദല്‍ഹിയിലെ വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരം.
അതേസമയം, താനൊന്നുമറിഞ്ഞില്ല എന്ന പഴയ മട്ടില്‍ തന്നെയാണ് തലേക്കുന്നില്‍ ബഷീര്‍. അടുത്തദിവസം വരെ യു.എ.യിലെ ഇന്ത്യന്‍ സ്ഥാനപതി തല്‍മീസ് അഹമ്മദിന്റെ പേര് ഏതാണ്ട് ഉറപ്പിച്ച നിലയില്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ സൌദിയിലെ പദവിക്ക് വേണ്ടി ശക്തമായ രാഷ്ട്രീയ സമ്മര്‍ദവും ചരടുവലിയും ദല്‍ഹിയില്‍ തുടരുകയാണെന്നാണ് ഇന്നലെ അവിടെനിന്ന്് കിട്ടിയ വിവരം. അംബാസഡര്‍ എം.ഒ.എച്ച് ഫാറൂഖ് കാലാവധി കഴിഞ്ഞ് ഈ മാസം 15ന് മടങ്ങിയിട്ടും പകരക്കാരനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് ഈ പ്രത്യേക സാഹചര്യം കൊണ്ടാണത്രെ. ഐ.എഫ്.എസ് കേഡറിന് പുറത്ത് രാഷ്ട്രീയ നിയമനത്തിനുള്ള ശക്തമായ നീക്കമാണ് കോണ്‍ഗ്രസിലെ ചില ശക്തികേന്ദ്രങ്ങള്‍ നടത്തുന്നതെന്നും അത് ഏറെക്കുറെ വിജയിച്ച മട്ടാണെന്നുമാണ് ദല്‍ഹിയില്‍നിന്നുള്ള സൂചന. കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ ശക്തമായ സ്വാധീനമുള്ളവരടക്കം കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും എം.പിമാരും ഏകസ്വരത്തില്‍ തലേക്കുന്നില്‍ ബഷീറിന് വേണ്ടി വാദിക്കുന്നതായാണ് അറിയുന്നത്. അടുത്തദിവസം തന്നെ രണ്ടിലൊന്നറിയാമെന്നാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞത്്.
തല്‍മീസ് അഹമ്മദിന്റെ നിയമനം സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ആരംഭിച്ചിരുന്നതായി നേരത്തെ വിവരമുണ്ടായിരുന്നു. തല്‍മീസിന്റെ സാധ്യത തള്ളിക്കളയാനാവില്ല എന്ന് ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള ചിലര്‍ പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിഞ്ഞിരിക്കുകയാണെന്ന കാര്യം അവര്‍ മറച്ചുവെക്കുന്നില്ല. ഔദ്യോഗിക കണക്ക് പ്രകാരം 18ലക്ഷം വരുന്ന സൌദിയിലെ ഇന്ത്യന്‍ സമൂഹത്തില്‍ 12 ലക്ഷത്തിലേറെ മലയാളികളാണെന്നും ഭീമമായ ഭൂരിപക്ഷമുണ്ടായിട്ടും അംബാസഡര്‍ പോലുള്ള ഉയര്‍ന്ന പദവിയില്‍ മലയാളി നിയമിക്കപ്പെടാത്തത് നീതിയുക്തമല്ലെന്നുമാണ് തലേക്കുന്നിലിന് വേണ്ടി രംഗത്തുള്ളവര്‍ വാദിക്കുന്നത്. നിലവില്‍ റിയാദിലെ ഇന്ത്യന്‍ എംബസിയിലെ സാമൂഹിക ക്ഷേമമവിഭാഗമുള്‍പ്പടെ ഒരു ഡിപാര്‍ട്ട്മെന്റിന്റെയും തലപ്പത്ത് മലയാളി ഉദ്യോഗസ്ഥരില്ലാത്തതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നജിം കൊച്ചുകലുങ്ക്

Friday, December 11, 2009

ജീവിതം കീഴ്മേല്‍ മറിച്ച ദുരന്തത്തിന്റെ ഓര്‍മയുമായി


റിയാദ്: യാത്രയില്‍ മരണത്തിലേക്കുള്ള വഴി തിരിയല്‍ അപ്രതീക്ഷിതമാണെങ്കില്‍ അത്തരമൊരു വഴിത്തിരിവിലേക്കാണ് തങ്ങളുടെ വാഹനം കുതിച്ചുകയറിയതെന്ന് ആ കുടുംബം അപ്പോള്‍ അറിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പ് വാഹനം കീഴ്മേല്‍ മറിഞ്ഞു. 'ഷീജയും ഹസ്നയും റോഡിലേക്ക് തെറിച്ചുവീണുകിടക്കുന്നത് കണ്ടു; പിന്നെ ഒന്നും ഓര്‍മ്മയില്ല...' അസ്ലമിന്റെ വാക്കുകള്‍ പാതി മുറിഞ്ഞു. ആശുപത്രി കിടക്കയില്‍ ശരീരവും മനസും വേദനയുടെ ഉള്‍പ്പിടിത്തങ്ങളില്‍ ഞെരിഞ്ഞമരുമ്പോഴും പത്രപ്രവര്‍ത്തകന്റെ വഴക്കത്തോടെ സംഭവങ്ങളോര്‍ത്തെടുക്കുകയാണ് അസ്ലം കൊച്ചുകലുങ്ക്. പ്രിയപത്നി ഷീജയുടെയും  ഇളയമകള്‍ ഹന്നയുടെയും മരണമേല്‍പിച്ച ആഘാതത്തില്‍നിന്ന് മുക്തമായില്ലെങ്കിലും സംഭവഗതികള്‍ മറ്റുള്ളവരുമായി ഇന്നലെ പങ്കുവെച്ചു. 

രാവിലെ ഒമ്പതിന് ബുറൈദയില്‍ നിന്നു പുറപ്പെടാനാണ് തീരുമാനിച്ചിരുന്നത്. യാത്ര പുറപ്പെട്ടപ്പോള്‍ ഒരു മണിക്കൂറിലേറെ വൈകി. കുടുംബ സുഹൃത്തായ അബ്ദുല്ലയുടെ ജി.എം.സി വാനിലായിരുന്നു യാത്ര. ഹൈവേയില്‍ അനുവദനീയമായ വേഗതയിലായിരുന്നു വാഹനം. അല്‍ ഗാത്ത് കയറ്റം കയറി അല്‍പദൂരം മുന്നോട്ട് നീങ്ങി, മജ്മയിലേക്കുള്ള എക്സിറ്റിനടുത്തെത്തിയപ്പോഴാണ് പിന്‍വശത്തെ ടയറുകളിലൊന്നു പൊട്ടിയത്. ആകെയൊന്ന് ആടിയുലഞ്ഞ വാഹനം പെട്ടെന്ന് കീഴ്മേല്‍ മറിഞ്ഞു. പലതവണ കരണം മറിഞ്ഞ് റോഡുകള്‍ക്കിടയിലെ വേലി തകര്‍ത്തു മറുഭാഗത്തെത്തി. ഭാര്യയും ഇളയമകളും റോഡിലേക്ക് വീണുകിടക്കുന്നത് ഒറ്റനോട്ടത്തില്‍ കണ്ടു. അതുവഴി മറ്റൊരു വാഹനത്തിലെത്തിയ മനുഷ്യസ്നേഹികളായ രണ്ട് സൌദി യുവാക്കള്‍ പെട്ടെന്ന് തങ്ങളെ എടുത്ത് അവരുടെ വാഹനത്തിലിട്ട് ആശുപത്രിയിലേക്ക് കുതിച്ചു^അതുവരെ അസ്ലം ഓര്‍ക്കുന്നു.  'ഗള്‍ഫ് മാധ്യമ'ം ഖസീം ലേഖകനെന്ന നിലയില്‍ അപകടങ്ങളും മരണങ്ങളും അസ്ലമിന് പുതുമയുള്ളതായിരുന്നില്ല. ഔദ്യോഗികാവശ്യാര്‍ഥം നിരന്തരം യാത്ര ചെയ്യുമ്പോഴും മേഖലയിലുണ്ടാകുന്ന അപകടങ്ങളൊന്നും 'മിസ്' ചെയ്യാറില്ല. യാത്രക്കിടയില്‍ പോലും വാര്‍ത്ത തയാറാക്കി പത്രത്തിലേക്കെത്തിക്കാന്‍ ജാഗ്രത കാണിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുരന്തവാര്‍ത്ത ബുറൈദയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്ക പെട്ടെന്നുള്‍ക്കൊള്ളാനായില്ല. 

മൂത്ത സഹോദരിയുടെ ഏക മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കുടുംബ സമേതം റിയാദിലെത്തിയിരുന്നു. നാട്ടിലേക്കുള്ള വഴിയില്‍ വീണ്ടും റിയാദില്‍ കുടുംബത്തോടൊപ്പം സന്ധിക്കാം എന്ന് നല്‍കിയ ഉറപ്പാണ് ദുരന്തം തകിടം മറിച്ചത്.  അല്‍ ഗാത്ത് ജനറലാശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ് അസ്ലമും മൂത്ത മകള്‍ തസ്നിയും. ഇടതുകാലിന് പൊട്ടലുള്ള തസ്നി ഇനിയും പ്രിയപ്പെട്ടവരുടെ വിയോഗ വാര്‍ത്ത അറിഞ്ഞിട്ടില്ല. ആശുപത്രിയില്‍ കാണാനെത്തുന്നവരോട് ഉമ്മയും ഹസ്നയും എവിടെയെന്ന് ചോദിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് ഖബറടക്കാനാണ് തീരുമാനം. ഷീജയുടെ മയ്യിത്ത് മജ്മ ജനറലാശുപത്രി മോര്‍ച്ചറിയിലും  ഹസ്നയുടേത് അല്‍ ഗാത്ത് ആശുപത്രി മോര്‍ച്ചറിയിലുമാണ്.ബുറൈദയിലെയും റിയാദിലെയും സാമൂഹിക പ്രവര്‍ത്തകര്‍ സഹായങ്ങളുമായി രംഗത്തുണ്ട്. 

നജിം കൊച്ചുകലുങ്ക്

Saturday, November 28, 2009

മരുഭൂമിയിലെ ജലദുരന്തം ബാക്കിവെച്ചത്

മരുഭൂമിയില്‍ മഴ പെയ്യുന്നത് ഒരു പാത്രത്തിലേക്ക് വെള്ളമൊഴിക്കുന്നതുപോലെയാണ്. പാത്രത്തിന്റെ വക്കോളമെത്തുമ്പോള്‍ വെള്ളം തുളുമ്പി തൂവും. അതുപോലൊന്നു തുളുമ്പിതൂവിയതാണ് മരുഭൂമി കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ജലദുരന്തത്തിന് ജിദ്ദയെ കണ്ണീര്‍സാക്ഷിയാക്കിയത്. പ്രളയത്തിന്റെ മൂന്നാംദിവസം ദുരന്ത മുഖത്ത് കണ്ടതും കേട്ടതും മാധ്യമ പ്രവര്‍ത്തകന്‍ ഷഖീബ് കൊളക്കാടന്‍ വിവരിക്കുന്നു

ജിദ്ദയിലെ മലവെള്ളപ്പാച്ചില്‍ നക്കിത്തുടച്ചത് മലയാളികളുടെ സ്വപ്നങ്ങള്‍

ജിദ്ദ: രണ്ട് മണിക്കൂര്‍ തുള്ളിക്കൊരുകുടം വെച്ച് പെയ്ത മഴ ജാമ ഗുവൈസയിലും കിലോ 14 ലും അറസാത്തിലും ഉള്ള പ്രവാസികളും സ്വദേശികളും ഒരു പോലെ ആസ്വദിച്ചു. കാരണം അവരില്‍ പലര്‍ക്കും ജിദ്ദയില്‍ അങ്ങിനെയൊരു മഴ പുത്തന്‍ അനുഭവമായിരുന്നു. കോരിച്ചൊരിഞ്ഞെത്തിയ മഴയില്‍ വരണ്ട മരുഭൂമി നനഞ്ഞു കുതിരുന്നത് ആസ്വദിച്ചു കൊതി തീരും മുമ്പേ മഴ തോര്‍ന്നു. നിനച്ചിരിക്കാതെ വന്ന മഴയെ കുറിച്ചുള്ള മധുരതരമായ ഓര്‍മ്മകള്‍ ഏറെ നേരം മനസില്‍ നിന്നില്ല. അതിനു മുമ്പേ പെട്ടെന്നാണ് റോഡിനു മുകളില്‍ നിന്നും കാതടപ്പിക്കുന്ന ശബ്ദവുമായി മലവെള്ളം കുതിച്ചെത്തിയതെന്ന് ഹാറ റഷീദിലെ ഒരു കല്യാണ മണ്ഡപത്തില്‍ ജോലി ചെയ്യുന്ന വണ്ടൂര്‍ സ്വദേശി സുനീര്‍ ഓര്‍ക്കുന്നു. പിന്നെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അദ്ദേഹത്തിനും കൃതമായി ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല.


സുനീര്‍ ജോലി ചെയ്തിരുന്ന കല്യാണമണ്ഡപവും അവിടെയുള്ള മററ് കെട്ടിടങ്ങളും നിമിഷ നേരം കൊണ്ട് മലവെള്ളം തുടച്ചു നീക്കി. അതിശക്തമായി വന്ന വെള്ളത്തോടൊപ്പം റോഡിലുണ്ടായിരുന്ന ട്രെയിലറുകളും ടാങ്കര്‍ ലോറികളും കാറുകളും മററ് വാഹനങ്ങളും താഴോട്ട് ഒഴുകിത്തുടങ്ങി. വാഹനങ്ങളില്‍ യാത്ര ചെയ്തവരില്‍ പലര്‍ക്കും വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെടാനായെങ്കിലും പലരും വാഹനത്തോടൊപ്പം ഒഴുകിപ്പോയി. വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയ സുനീര്‍ ഒരു ജി.എം.സി വണ്ടിയുടെ അരികില്‍ പിടിച്ചാണ് രക്ഷപ്പെട്ടത്. സൂനീറിനെ മുറുകെപ്പിടിച്ച് സുഡാനിയായ സൂപ്പര്‍വൈസര്‍ ഏറെ നേരെ നിന്നെങ്കിലും പിന്നീട് പിടിവിട്ട് ഒഴുകിപ്പോയി. മൂന്ന് ദിവസമായിട്ടും അദ്ദേഹത്തിന്റെ ഒരു വിവരവുമില്ലെന്ന് സുനീര്‍ പറഞ്ഞു. ഇങ്ങിനെ ഈ ഭാഗങ്ങളിലെല്ലാം വെള്ളത്തോടൊപ്പാ ഒഴുകിപ്പോയവര്‍ നൂറു കണക്കിനാണ്. പല സ്ഥലങ്ങളിലും ഭൂമിക്കടിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിട്ടുണ്ട്. ജിദ്ദയിലെ സിവില്‍ ഡിഫന്‍സ് ട്രൂപ്പും മററ് രക്ഷാ പ്രവര്‍ത്തകരും അധികവും മക്കയിലും മിനായിലും മദീനയിലുമായി ഹജജ് സര്‍വ്വീസിലാണ്. എങ്കിലും ഊര്‍ജ്ജിതമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ജിദ്ദയുടെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു.









Thursday, November 26, 2009

മരുഭൂമിയിലെ ജലദുരന്തം

ജിദ്ദയില്‍ ബുധനാഴ്ചയുണ്ടായ മഴവെള്ള പാച്ചിലിന്റെ ഭീകരദൃശ്യങ്ങള്‍.
ദുരന്തത്തില്‍ മലയാളിയുള്‍പ്പടെ 77 ജീവനുകള്‍ പൊലിഞ്ഞു.















ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്: മുജീബ് മുതുവള്ളൂര്‍

Monday, November 9, 2009

സ്ളേറ്റില്‍ ബ്ലോഗനയുടെ മാര്‍ക്ക്

രണ്ടാം ക്ലാസിലെ കൊല്ലവര്‍ഷ പരീക്ഷക്ക്
കിട്ടിയത് അഞ്ചുമാര്‍ക്ക്
കറുത്ത സ്ളേറ്റില്‍ വെളുത്തുകിടന്ന അഞ്ചിനുമുകളിലൂടെ വിരലോടിച്ച്
വിരല്‍ തുമ്പത്ത് തടഞ്ഞ ചോക്കുപൊടി കൊണ്ട് അടുത്തൊരു പൂജ്യമിട്ട്
അമ്പതാക്കി
പരീക്ഷക്ക് അമ്പതില്‍ അമ്പതും വാങ്ങി വീട്ടില്‍ വീരനായി
(അഞ്ചിനെ വഞ്ചിച്ചതുകൊണ്ടാകാം
അഞ്ചിലെന്നെ തോല്‍പിച്ച് അവന്‍ പകരം വീട്ടി)
സ്ളേറ്റുള്ളപ്പോള്‍ മോഹം ഒരു ചോക്കു സ്വന്തമാക്കാനായിരുന്നു
ഇഷ്ടം പോലെ മാര്‍ക്കിട്ട് ടീച്ചറെ തോല്‍പിക്കാമല്ലൊ

ഇപ്പോള്‍ സ്ളേറ്റില്‍ ബ്ലോഗനയുടെ മാര്‍ക്ക്
രണ്ട് പേജിലായി നിറഞ്ഞുകിടക്കുമ്പോള്‍
വിരല്‍ തുമ്പിലെ ചോക്കുപ്പൊടി
ഒരിളം കാറ്റേറ്റ് പറന്നുപോകുന്നു





http://picasaweb.google.com/fidhel/Blogana?feat=directlink

Tuesday, November 3, 2009

മൂന്ന് തമിഴന്മാരുടെ മരണകാരണം വിഷമദ്യമെന്ന് വൈദ്യറിപ്പോര്‍ട്ട്

റിയാദ്: മൂന്നുമാസം മുമ്പ് റിയാദിലുണ്ടായ മൂന്നു തമിഴന്മാരുടെ മരണം വിഷമദ്യം മൂലമാണെന്ന് വൈദ്യറിപ്പോര്‍ട്ട്. ബദിയ, ദാഅല്‍ മഹദൂദില്‍ നിര്‍മാണത്തൊഴിലാളികളായിരുന്ന കന്യാകുമാരി തലക്കുളം പുതുവിളൈ തിങ്കള്‍ നഗര്‍ സ്വദേശികളായ നടേശന്‍ ചെല്ല നാടാര്‍ (47), മകന്‍ മണി (28), പുതുവിളൈ കണ്ടനുവിളയില്‍ മരിയ രാജേന്ദ്രന്‍ (45) എന്നിവരാണ് മരിച്ചത്. മറ്റ് മൂന്നുപേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തു. ഇവരെല്ലാം ദാഅല്‍ മഹദൂദില്‍ ജോലിസ്ഥലത്തോട് ചേര്‍ന്നുള്ള താമസസ്ഥലത്ത് ഒരുമിച്ചു കഴിഞ്ഞവരാണത്രെ. മീഥൈല്‍ ആല്‍ക്കഹോള്‍ അമിതമായി ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് മൃതദേഹങ്ങളില്‍ നടത്തിയ വൈദ്യപരിശോധന ഫലം തെളിയിക്കുന്നത്. ഇന്ത്യന്‍ എംബസിക്ക് പോലീസ് നല്‍കിയ വൈദ്യറിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പരാതിയില്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കുകയായിരുന്നത്രെ. പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ എംബസി സാമൂഹിക ക്ഷേമകാര്യവിഭാഗം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പി.ആര്‍.സി ജനറല്‍ സെക്രട്ടറി ശിഹാബ് കൊട്ടുകാടിനെ എംബസി ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ശിഹാബ് വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ശ്രമം നടത്തുന്നതിനിടയിലാണ് മരിച്ച മൂന്നുപേരും സ്പോണ്‍സറുമാരുടെ അടുത്തുനിന്ന് ഒളിച്ചോടി ഇഖാമയൊ മറ്റ് രേഖകളൊ ഇല്ലാതെ അനധികൃതമായി താമസിക്കുന്നവരായിരുന്നെന്ന് വെളിപ്പെട്ടത്. കാഴ്ചശക്തി നഷ്ടപ്പെട്ടവരില്‍ രണ്ടുപേരെ അവരുടെ സ്പോണ്‍സര്‍മാര്‍ നാട്ടിലേക്ക് തിരിച്ചയച്ചെന്ന് വിവരം കിട്ടിയിട്ടുണ്ട്. ഒരാള്‍ കാഴ്ച നഷ്ടപ്പെട്ട നിലയില്‍ ബദിയയിലെ ഒരു മുറിയില്‍ കഴിയുകയാണെന്നും അറിയുന്നു. ഇവരും മരിച്ചവരുടെ അതേ നാട്ടുകാരാണത്രെ. ഇക്കഴിഞ്ഞ ജൂലൈ 12നാണ് ദുരന്തമുണ്ടായത്. രാവിലെ മുറിക്കുള്ളില്‍ രണ്ടുപേര്‍ മരിച്ചുകിടക്കുന്ന വിവരമറിഞ്ഞെത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. മണിയും മരിയ രാജേന്ദ്രനുമാണ് മുറിക്കുള്ളില്‍ മരിച്ചുകിടന്നത്. മൂന്ന് ദിവസത്തിന് ശേഷം ബദിയ പ്രിന്‍സ് സല്‍മാന്‍ ആശുപത്രിയിലാണ് മണിയുടെ പിതാവ് നടേശന്‍ മരിച്ചത്. നിര്‍മാണ തൊഴില്‍ കരാറെടുത്തു ചെയ്യുന്നവരായിരുന്നു ആറുപേരും. ഒരുമിച്ച് താമസിക്കുന്ന ഇവര്‍ രാത്രിയില്‍ അമിതമായി മദ്യപിക്കുകയായിരുന്നത്രെ. അതാണ് ദുരന്തത്തില്‍ കലാശിച്ചത്. നടേശന്റെ മൃതദേഹം പ്രിന്‍സ് സല്‍മാന്‍ ആശുപത്രി മോര്‍ച്ചറിയിലും മറ്റുരണ്ടുപേരുടേതും ശുമേസി ആശുപത്രി മോര്‍ച്ചറിയിലുമാണ്. മൂന്നുപേരുടെയും സ്പോണ്‍സര്‍മാരെ കുറിച്ചോ, ഇഖാമ, പാസ്പോര്‍ട്ട് പോലുള്ള ഔദ്യോഗിക രേഖകള്‍ സംബന്ധിച്ചോ അറിവില്ല. ഇതിനായി അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഇതുമൂലം നടപടിക്രമങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ മൂന്നു കുടുംബങ്ങളും ആവശ്യമുന്നയിച്ചിരിക്കുകയാണ്.

നജിം കൊച്ചുകലുങ്ക്

Friday, October 30, 2009

എട്ടാമത് ഇന്ത്യ^സൌദി സംയുക്ത സമിതി യോഗം ഇന്ന്: തൊഴിലാളിവിഷയങ്ങളും ചര്‍ച്ച ചെയ്യും

റിയാദ്: സാമ്പത്തിക^വാണിജ്യ^ശാസ്ത്ര^സാങ്കേതിക^സാംസ്കാരിക സഹകരണത്തിനായുള്ള എട്ടാമത് ഇന്ത്യ^സൌദി ജോയിന്റ് കമ്മീഷന്‍ (ഇന്ത്യ^സൌദി സംയുക്ത സമിതി) യോഗം ഇന്ന് (ശനി) റിയാദ് പാലസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ കേന്ദ്രധനകാര്യ മന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി ഇന്ത്യന്‍ സംഘത്തെ നയിക്കും. സൌദി വാണിജ്യ വ്യവസായ മന്തി അബ്ദുല്ല ബിന്‍ അഹമ്മദ് സൈനുല്‍ അലിറസയാണ് സൌദിപക്ഷത്തിന് നേതൃത്വം നല്‍കുക. സൌദി ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ചേരിയില്‍ അണിനിരക്കുന്ന സംഘത്തില്‍ മന്ത്രാലയതലത്തിലുള്ള ഉന്നതോദ്യോഗസ്ഥരും വിവിധ ഇന്ത്യന്‍ പൊതുമേഖല^സ്വകാര്യ കമ്പനികളെ പ്രതിനിധീകരിക്കുന്ന 50ാളം പ്രമുഖ വ്യവസായികളുമാണുള്‍പ്പെടുന്നത്. സൌദി ചേരിയിലാകട്ടെ സര്‍ക്കാര്‍, സര്‍ക്കാരേതര സ്വകാര്യ വാണിജ്യ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ അണിനിരക്കും. 2006ല്‍ സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ ഇന്ത്യാസന്ദര്‍ശന വേളയില്‍ നടന്ന ചരിത്രപരമായ 'ദല്‍ഹി പ്രഖ്യാപന'ത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്ന നിലയിലാണ് ഇത്തരം ഉഭയകക്ഷി ചര്‍ച്ചാവേദികളൊരുങ്ങുന്നത്. സാധാരണഗതിയില്‍ വാണിജ്യ^ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് ചര്‍ച്ച നടക്കാറുള്ള വേദിയില്‍ ഇതാദ്യമായി സൌദിയിലെ ഇന്ത്യന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്യും. 1983ല്‍ രൂപവത്കരിച്ച കമ്മീഷന്റെ അവസാന യോഗം 2007ല്‍ ന്യൂഡല്‍ഹിയിലാണ് നടന്നത്. ജോയിന്റ് കമ്മീഷന്‍ രൂപവത്കരിച്ച ശേഷം നടന്ന ആദ്യസമ്മേളനത്തില്‍ പ്രണബ്കുമാര്‍ മുഖര്‍ജിയായിരുന്നു ഇന്ത്യന്‍ സംഘത്തെ നയിച്ചത്. വാണിജ്യം, സാമ്പത്തികം, നിക്ഷേപം, വിദ്യാഭ്യാസം, തൊഴില്‍, വിസ, സാമൂഹികക്ഷേമം തുടങ്ങിവിവിധ വിഷയങ്ങളില്‍ നടക്കുന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ സൌദിയിലെ 18ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ വിഷയത്തിന് പ്രത്യേക ഊന്നല്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തൊഴിലാളികളും തൊഴിലുടമകളുമായി ബന്ധപ്പെട്ട് അനുദിനമുയരുന്ന തര്‍ക്ക, വ്യവസ്ഥ ലംഘന പ്രശ്നങ്ങള്‍ സംബന്ധിച്ച് വിപുലമായ ചര്‍ച്ചയാണ് യോഗത്തിലുണ്ടാവുക എന്ന് കരുതുന്നു. തൊഴില്‍ ദാതാക്കളും തൊഴിലാളികളും തമ്മിലുണ്ടാകേണ്ട വ്യവസ്ഥാപിതവും ലിഖിതവുമായ കരാറും അതിനുണ്ടാവേണ്ട നിയമസരംക്ഷണവും സംബന്ധിച്ച് പ്രത്യേക ഊന്നലോടെയാവും ചര്‍ച്ച. ഓരോവര്‍ഷവും വര്‍ദ്ധിച്ച് വരുന്ന ആയിരക്കണക്കിന് തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുതകുന്ന ഒരു സ്ഥിരംസംവിധാനം ഉരുത്തിരിഞ്ഞുവരാനും ഇന്ത്യന്‍ മിഷന് അതില്‍ നേതൃപരമായ പങ്കാളിത്തം ഉറപ്പാക്കാനും ചര്‍ച്ച ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു. സമ്മേളനത്തിന്റെ അനുബന്ധമെന്നനിലയില്‍ നിരവധി വാണിജ്യപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. റിയാദ് പാലസ് ഹോട്ടലില്‍ ഇന്ന് രാവിലെ 10ന് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ മേളയും ഇന്ത്യന്‍ കാറ്റലോഗ് ഷോ ആയ 'ഇന്ത്യാ കാറ്റക്സും' പ്രണബ് കുമാര്‍ മുഖര്‍ജി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വ്യവസായിക സംഗമവും നടക്കും.

നജിം കൊച്ചുകലുങ്ക്